ഭഗവദ്‌ ഗീത അദ്ധ്യായം പത്തൊന്പതു


അര്ജു്നന്‍ ഉവാച:ഹേ വാസുദേവ! എനിക്ക് ഇന്‍റെര്‍നെറ്റിലെ ഇമെയില്‍, വാട്ട്സാപ്, ഫെയ്സ്ബുക്ക്  തുടങ്ങിയ സാമൂഹ്യശ്രുംഖലകള്‍  വഴി  കിട്ടുന്ന  സന്ദേശങ്ങള്‍ ‍എന്റെ മാതൃപിതൃസമാനരായ മുതിര്ന്നവര്ക്കും മറ്റുള്ളവര്‍ക്കും ഫോര്‍വാര്‍ഡ് ചെയ്യുക എന്ന നീചവും ഹീനവുമായ പ്രവൃത്തി എനിക്ക് എങ്ങിനെ ചെയ്യാന്‍ കഴിയും?

ഭഗവാന്‍ ഉവാച: പാര്‍ത്ഥ, ഈ നിമിഷം അവരാരും നിന്റെ സുഹൃത്തുക്കളോ ശത്രുക്കളോ ബന്ധുക്കളോ മുതിര്‍ന്നവരോ ഇളയവരോ നല്ലവരോ ചീത്തയായവരോ അല്ല. നിനക്ക് നിന്റെ ധര്‍മ്മം  ചെയ്തേ മതിയാവൂ. ഒട്ടും സമയം കളയാതെ നീ നിനക്ക് കിട്ടിയ സന്ദേശങ്ങള്‍ നിന്റെ ഗ്രൂപ്പില്‍  ഉള്ള എല്ലാവര്‍ക്കും സമയം കളയാതെ അയക്കുക. നീ ഇപ്പോള്‍ ചെയ്യേണ്ട കര്‍മ്മം  ഇതു മാത്രമാണ്. ഇതാണ് നിന്റെ ധര്‍മ്മവും.

അര്ജൂാനന്‍ : ഹേ മുരാരീ, എന്റെ മനസ്സാക്ഷിക്കു നിരക്കാത്തതും ആത്മാവിനെ വിഷമിപ്പിക്കുന്നതുമായ ഈ കാര്യം ചെയ്യാന്‍ അങ്ങെന്നെ എന്തിനു നിര്‍ബന്ധിക്കുന്നു?

ഭഗവാന്‍: ഹേ കുന്തീപുത്ര, നീ മായയുടെ ദൂഷിതവലയത്തില്‍ പെട്ടിരിക്കുകയാണ്. ഈ ഭൌതികലോകത്തില്‍ നീ നിന്നോടു മാത്രം കടപ്പെട്ടവനാണ്. നിന്റെ ധര്‍മ്മവും നിന്റെ കമ്പ്യുട്ടര്‍ മൌസും മൊബൈല്‍ ടച്പാഡും നിന്റെ മാത്രമാണ്. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി  ഇവയൊക്കെ  നിലനില്ക്കുന്നു, നിനക്ക് ശേഷവും അനന്തകാലം അവ നിലനില്ക്കും. അതുകൊണ്ടു നീ മായാവലയത്തില്‍ നിന്നുണര്‍ന്ന് നിന്റെ കടമ നിര്‍വഹിക്കുക.

അര്ജൂനന്‍: ഹേ ഭഗവാന്‍, ഈ സന്ദേശങ്ങളും മായയുമായി എന്താണ് ബന്ധം എന്ന് എനിക്ക് പറഞ്ഞുതരുമോ?

കൃഷ്ണന്‍: വത്സ,  ഇത്തരം  സന്ദേശങ്ങള്‍ എന്നത് ഭൂമിയിലെ ആറാമത്തെ മൂലകം ആണ്. ഭൂമി, ആകാശം, വായു, അഗ്നി, ജലം പിന്നെ സാമൂഹ്ഹ്യ  ശ്രുംഖലാസന്ദേശങ്ങള്‍. ഇവ ഒരേസമയം സചേതനവും അചേതനവുമാണ്. ജീവിക്കുന്നതും മരിച്ചതുമാണ്. അത് കമ്പ്യൂട്ടര്‍വ്യൂഹങ്ങള്‍ക്കും മൊബൈലുകള്‍ക്കും അധികഭാരം ഉണ്ടാക്കുന്നു. ഡിസ്കുകളില്‍ സ്ഥലം നശിപ്പിക്കുന്നു. എന്നാല്‍ അത് മഹത്തായ ഒരു കാര്യം ചെയ്യുന്നു. ഇത് വായിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നവര്‍ക്കും ബുദ്ധിപരമായ ഒരു വ്യായാമമാണെന്നും സമയം കൊല്ലാന്‍ ഒരു നല്ല മാര്‍ഗം  ആണെന്നും ഉള്ള തോന്നല്‍ ഉണ്ടാക്കുന്നു. ബുദ്ധിയും ശ്രമവും തീരെ ഉപയോഗിക്കാതെ മഹത്തായ ഒരു കാര്യം ചെയ്തു എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാക്കുന്നു. ഒരു ഭൌതികശരീരത്തില്‍ നിന്ന് മറ്റൊരു ശരീരത്തിലേക്ക് ആത്മാവ് നീങ്ങുന്നതുപോലെ ഒരു കമ്പ്യൂട്ടര്‍  അഥവാ  മൊബൈലില്‍ നിന്ന്  മറ്റൊന്നിലേക്ക് അത് അനുസ്യൂതമായി നീങ്ങുന്നു, ഒരിക്കലും അവ നശിപ്പിക്കപ്പെടുകയോ മരിക്കുകയോ ചെയ്യുന്നില്ല.

അര്ജുനന്‍ : ഹേ ഗിരിധരാ, ഈ സന്ദേശങ്ങളുടെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് എനിക്ക് ദയവായി പറഞ്ഞു തരുമോ?

കൃഷ്ണന്‍: ഇവയൊന്നും തീയില്‍ ദഹിക്കുന്നില്ല, വായുവില്‍ ലയിക്കുന്നില്ല. അതിനെ പരാജയപ്പെടുത്താനോ ആക്രമിച്ചു കീഴ്പ്പെടുത്താനോ ആര്‍ക്കും കഴിയുകയില്ല. ആത്മാവിനെപ്പോലെ ഇവ സര്‍വവ്യാപിയും മരണം ഇല്ലാത്തതുമാണ്. നിന്റെ ആവനാഴിയില്‍ നിന്ന് നീ അയച്ച ഒരു അസ്ത്രം നിനക്ക് തിരിച്ചു കിട്ടുമോ? എന്നാല്‍ നീ അയച്ച ഒരു സന്ദേശം ഏതാനും മാസങ്ങളോ വര്‍ഷങ്ങളോ എന്തിനു  അടുത്ത ദിവസം തന്നെ നിനക്ക് തന്നെ തിരിച്ചുകിട്ടാം. നിനക്ക് അത് വീണ്ടും മുമ്പ് അയച്ചവര്‍ക്കും മറ്റുള്ളവര്‍ക്കും  വീണ്ടും അയക്കാം, സുരക്ഷിതമായി.


അര്ജുനന്‍: മഹാനായ സാരഥി, അങ്ങയ്ക്ക് എന്റെ പ്രണാമം. അങ്ങയുടെ ഈ   ഉപദേശം എന്നെ പരമമായ തത്വത്തിലേക്ക് എന്റെ കണ്ണു തുറന്നു തന്നു. മായയില്‍ വീണ ഞാന്‍ ഇതുവരെ എനിക്ക് കിട്ടിയ സന്ദേശങ്ങള്‍ നി:ശബ്ദം കണ്ടും  കേട്ടും വായിച്ചു സഹിച്ച് മറ്റൊരു കര്‍മ്മവും ചെയ്യാതിരിക്കുകയായിരുന്നു. ഇന്നുമുതല്‍ ഞാന്‍ ഈ  സന്ദേശങ്ങള്‍ ഫോര്‍വാര്‍ഡ് ബട്ടണില്‍ അമര്‍ത്തി എനിക്ക് കിട്ടുന്ന ഇവയെല്ലാം വായിക്കാതെതന്നെ മറ്റുള്ളവര്‍ക്ക്, ശത്രുക്കൾക്കും മിത്രങ്ങൾക്കും ബന്ധുക്കൾക്കും യുവജനങ്ങൾക്കും വൃദ്ധര്‍ക്കും എല്ലാം അയക്കാന്‍ തുടങ്ങുകയായി. ഇതില്‍ കൂടി അവര്‍ ഈ കുരുക്ഷേത്രഭൂമിയില്‍ നന്മയ്ക്ക് വേണ്ടിയുള്ള, അധര്‍മ്മത്തിനെതിരെയുള്ള ഈ നിര്‍ണായക സമരത്തില്‍ മുട്ടുകുത്തി ഭാഗഭാക്കുകളാവുകയും ചെയ്യും.

കൃഷ്ണന്‍:ഹേ അര്‍ജുന, വിജയവും പരാജയവും നിന്റെ കയ്യില്‍ അല്ല. നിന്റെ ശ്രമങ്ങൾക്കുള്ള ഫലത്തെപറ്റി നീ ആലോചിക്കേണ്ട. നീ നിനക്ക് കിട്ടുന്ന സന്ദേശങ്ങള്‍ നി:ശ്ശബ്ദം മറ്റുള്ളവര്‍ക്ക് ഫോര്‍വാര്‍ഡ് ചെയ്യുക, അവര്‍ക്ക് ഭ്രാന്ത് പിടിക്കുന്നതില്‍ നീ എന്തിനു വ്യാകുലപ്പെടുന്നു? നിന്റെ മഹത്തായ കര്‍ത്തവ്യം നീ ചെയ്യുന്നു, തഥാസ്തു. ഭഗവാന്‍ അരുളിച്ചെയ്തു.
(Idea adapted from an unknown friend through internet.)

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി