ചില ചരിത്ര വസ്തുതകള്‍ - ഡോ എം ജി എസ നാരായണന്‍ പറഞ്ഞത്


കേരളത്തില്‍ നിലനിന്നിരുന്ന അനുപമമായ   മത മൈത്രിയെപറ്റി  പ്രസിദ്ധ ചരിത്ര പണ്ഡിതനും ഗവേഷകനുമായ ഡോ എം ജി എസ നാരായണന്‍ കുറ്റിപ്പുറം എം ഇ എസ കോളേജിലെ ഈദ്‌ ഓണാഘോഷ വേളയില്‍ സവിസ്തരം പ്രതിപാദിച്ചു. കൂട്ടത്തില്‍ പല ഞെട്ടിപ്പിക്കുന്ന കാര്യങ്ങളും.

ഓണാഘോഷത്തെപറ്റി അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക.

ആദ്യകാലത്ത്  ഓണം വാമനന്റെ അപദാനങ്ങളെ വാഴ്ത്തുന്നതിനു വേണ്ടി ആണ് ആഘോഷിച്ചിരുന്നത്. വിഷ്ണു ഭഗവാന്റെ അവതാരമായ വാമനന്‍ അസുരനായ മഹാബലിയെ നശിപ്പിച്ചതിന്റെ വാര്‍ഷികം അന്നത്തെ ബ്രാഹ്മണരും മറ്റും ആഘോഷിച്ചിരുന്നു. പ്രധാന ആഘോഷം ബ്രാഹ്മണസദ്യ തന്നെ. കൃഷിക്കാരും മറ്റു സാധാരണക്കാരും കൊണ്ടു വന്ന കാഴ്ച വസ്തുക്കളായിരുന്നു സദ്യക്ക് ഉപയോഗിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ അദ്ധ്വാന ഫലം ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രം നടന്നിരുന്ന ഓണാഘോഷം ക്രമേണ സാധാരണക്കാരുടെതായി മാറി. സ്വാഭാവികമായും മഹാബലി അബ്രാഹ്മണരുടെ രാജാവായി അവര്‍ക്ക് നേതാവുമായി. 

ഓണപ്പാട്ടിനെപറ്റിയും പ്രഫസര്‍ക്ക് ചിലത് പറയാനുണ്ട്.

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു  പോലെ.
ആമോദത്തോടെ  വസിച്ചീടും കാലം കള്ളവുമില്ല ചതിയുമില്ല....
എന്നിങ്ങനെയുള്ള പാട്ടില്‍, ‘മാനുഷരെല്ലാരും ഒന്ന് പോലെ’  എന്നതിന് ശേഷം ഒരു പൂര്‍ണ വിരാമം (ഫുള്‍ സ്റ്റോപ്പ്‌) ഉണ്ടായിരുന്നില്ല. എല്ലാവരും ആമോദത്തോടെ വസിച്ചിരുന്നു എന്നല്ലാതെ  സമത്വ സുന്ദരമായ ഒരു കാലത്തെപ്പറ്റി സൂചനയില്ല. പ്രത്യേകിച്ചും മലയാള ഭാഷയില്‍ കുത്തും കോമയും ജര്‍മ്മന്‍ ഭാഷാ പണ്ഡിതനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കാലത്താണ് ഉപയോഗിച്ച് തുടങ്ങിയത് എന്നുള്ളതും ചരിത്ര വസ്തുത ആണ്. ചുരുക്കത്തില്‍ പല കാലങ്ങളില്‍ ആയി നമ്മുടെ രാഷ്ട്രീയക്കാരെ പോലെ ആരൊക്കെയോ മാറ്റി മറിച്ചാണ് ഇന്നത്തെ ഓണത്തിന് ഈ ജനകീയസ്വഭാവവും സമത്വ സുന്ദരമായ ഒരു സ്വപ്ന ലോകത്തിന്റെ  ആദര്‍ശ പരിവേഷവും കിട്ടിയത്. 

കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി സ്ഥാപനം മതമൈത്രിക്ക് നല്ല ഉദാഹരണം.
കൊടുങ്ങല്ലൂര്‍ ആണത്രേ കേരളത്തില്‍ ആദ്യത്തെ മുസ്ലിം പള്ളി സ്ഥാപിച്ചത്. ആ സമയത്ത് പത്തു വീതം ക്രിസ്ത്യാനികളുടെയും ജ്യുതരുടെയും ഹിന്ദുക്കളുടെയും ഒപ്പുകളുള്ള ചെമ്പു തകിടില്‍ ഉള്ള  സമ്മത പത്രം  കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നല്ല ഉദാഹരണം നമ്മുടെ മതമൈത്രിക്ക് കാണിക്കാനുണ്ടാവുമോ?

1.. വാസ്കോ ഡാ ഗാമ കോഴിക്കോട്ടല്ല വന്നിറങ്ങിയത്. കൊയിലാണ്ടിയില്‍ ആണ്!

വാസ്കോ ഡ ഗാമയും കൂട്ടരും അറബി നാട്ടില്‍  കൂടെയല്ലാതെ ഇന്ത്യയില്‍ വരാനുള്ള വഴി തേടി കോഴിക്കോടിനടുത് കടല്‍ തീരത്ത് എത്തിയപ്പോള്‍ രാത്രിയായി. കടലില്‍ നമ്കൂരം ഇട്ട കപ്പലിലേക്ക് തോണിയില്‍ എത്തിയ സാമൂതിരി രാജാവിന്റെ സേവകര്‍ സാമൂതിരി തല്‍ക്കാലം കോഴിക്കൊട്ടില്ലെന്നും പത്തു ദിവസം കഴിഞ്ഞേ മുഖം കാണിക്കാന്‍ കഴിയൂ എന്നും അതുകൊണ്ടു തല്‍ക്കാലം അവര്‍ കൊയിലാണ്ടിയിലേക്ക് പോകുകയാണ് നല്ലത് എന്ന് നിര്‍ദേശിച്ചു. അതനുസരിച്ചു അവര്‍  കൊയിലാണ്ടിയില്‍ ആണ് ഇറങ്ങിയത്. അവിടെ നിന്ന് കരമാര്ഗം കോഴിക്കൊട്ടെത്തുകയായിരുന്നു. വരുന്ന വഴി അവര്‍ ഏതോ ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും, വിദേശികള്‍  കോട്ടും പാന്റും ധരിച്ചിരുന്നത് കൊണ്ട്  വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതില്‍ നിന്ന് ഒഴിവാക്കി അവരെ പുണ്യാഹം തളിച്ചു ശുദ്ധമാക്കി ക്ഷേത്ര ദര്‍ശനം  അനുവദിച്ചുവത്രേ.  കന്യാമറിയതിന്റെ  പള്ളി എന്ന് ധരിച്ചു അകത്തു കയറിയ അവരില്‍ ഒരാള്‍ ദേവിയുടെ ദംഷ്ട്രയോടെയുള്ള ഘോര രൂപം ചുവരില്‍ കണ്ടു ഇത് ഏതോ സാത്താന്റെ പള്ളി ആണെന്ന് കരുതി  കൈ തൊഴുതില്ല  എന്നും ഗാമയുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരില്‍ ഒരാള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പ്രതിപാദിച്ചു. അപ്പോള്‍ കോഴിക്കോട്ട് കാപ്പാട്ട് കടപ്പുറത്തെ  സ്മാരകം ഒരു സര്‍ക്കാര്‍ വക തമാശയല്ലേ?

2.തോമാസ് ശ്ലീഹാ അല്ല കേരളത്തില്‍ ക്രിസ്തു മതം  കൊണ്ടു വന്നത്

യേശു ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരില്‍ ഒരാളായിരുന്ന  തോമസ്‌ ശ്ലീഹ എ ഡി ഒന്നാം നൂറ്റാണ്ടില്‍ ആയിരിക്കുമല്ലോ ജീവിച്ചിരുന്നത്. ഒന്നാം നൂറ്റാണ്ടിലോ മറ്റോ കേരളത്തില്‍ ക്രിസ്തുമത അനുയായികള്‍ ഉണ്ടായിരുന്നതായി ഒരു രേഖയും ഇതുവരെ ഇല്ല. എ ഡി നാലോ അഞ്ചോ നൂറ്റാണ്ടിനു ശേഷം മാത്രമാണ് കേരളത്തില്‍ ക്രിസ്തുമതം വേരൂന്നിയത്. അപ്പോള്‍ അത് തുടങ്ങിയത് സര്‍ തോമാശ്ലീഹാ അല്ലെന്നത് വ്യക്തമല്ലേ. വിശ്വാസികള്‍ക്ക് ചരിത്രം പഠിക്കേണ്ട കാര്യം ഇല്ലല്ലോ, ചരിത്ര പഠനം തന്നെ കോഴിക്കോട്ട് കേരള സര്‍വകലാശാലകളില്‍  അറുപതുകളില്‍ മാത്രം ആണ് തുടങ്ങിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

3.. കേരളത്തിലെ ജ്യുതന്മാര്‍ ഇസ്രയേലില്‍ ചെന്നപ്പോള്‍  അധകൃതര്‍ !

ലോകത്തിലെ പല ഭാഗത്തും ചിതറിക്കിടന്ന ജ്യുതര്‍ക്ക് ഇസ്രയേല്‍ രാജ്യം കിട്ടിയപ്പോള്‍ എല്ലാവരും അങ്ങോട്ട്‌ പോയി. കേരളത്തിലെ ജ്യുതരും അങ്ങോട്ട്‌ പോയി. എന്നാല്‍ അവരുടെ നിറം യുരോപ്പിലെയും മറ്റും ജ്യുതരുടെ പോലെയല്ലായിരുന്നത് കൊണ്ട്‌ അവരെ കറുത്ത ജ്യുതര്‍ എന്ന് പറഞ്ഞു കളിയാക്കുമായിരുന്നത്രേ. വെളുത്ത ജ്യുതരുടെയൊപ്പം അവര്‍ക്ക് അംഗീകാരവും കിട്ടിയില്ല. കൊച്ചിയില്‍ കിട്ടിയിരുന്ന സൗഹൃദം അവിടെ അവര്‍ക്ക് സ്വപ്നമായി. 



Comments

Myna said…
നല്ല അറിവുകള്‍..ചരിത്രം എവിടെയൊക്കെയോ പൂണ്ടു കിടക്കുന്നു.
ചരിത്രത്തിലെ ചില ഏടുകള്‍ കൈമോശം വന്നതിനാല്‍ നമുക്ക് എങ്ങനെയും വായിക്കാം എന്നായിരിക്കുന്നു
ഈ എംജീയെസ് ആളൊരു പുലിയാണല്ലോ!

(കണ്ണൂരാന്‍ ദുബായിന്നു ആദ്യായി നാട്ടിലേക്ക് പോകുമ്പോ കോഴിക്കോടാണ് ഇറങ്ങിയതെന്ന് അങ്ങേര്‍ക്ക് അറിയാമോ ആവോ!)
Unknown said…
നല്ല ലേഖനം. കുറച്ച് പുതിയ അറിവുകൾ, പ്രത്യേകിച്ചും ഓണാഘോഷം സംബന്ധിച്ചവ കിട്ടി.
ഒരു ചെറിയ തിരുത്ത് ലേഖകനും എം.ജീ.എസ്സിനും കൂടി ഇവിടെ കുറിക്കട്ടെ.
വാസ്കേ ഡ ഗാമ വന്നിറങ്ങിയ കാപ്പാട്ടെ സ്മാരകം കോഴിക്കോട് അല്ല സ്ഥിതി ചെയ്യുന്നത്. അത് കൊയിലാണ്ടിയിലാണ്. കൊയിലാണ്ടി ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന, അല്ലെങ്കിൽ കൊയിലാണ്ടിയിലെത്തന്നെ ഒരു തീരദേശഗ്രാമമാണ് കാപ്പാട്. അതായത് കാപ്പാട് കടപ്പുറം കോഴിക്കോടല്ല കൊയിലാണ്ടിയിലാണ്. അവിടെ നിന്നും കോഴിക്കോട്ടേക്ക് 18-20 കിലോമീറ്റർ ദൂരം കാണും. ഇന്നും കാപ്പാട് പോയാൽ കാണാം, ഒരു ചെറിയ കോൺക്രീറ്റ് കുറ്റിയിൽ ചെറിയ സിമന്റെ ഫലകത്തിൽ വാസ്കോഡ ഗാമയുടെ വരവിന്റെ കാലമുദ്രണം.
"വാസ്കോ ഡ ഗാമ കോഴിക്കോട്ടെ കാപ്പാട് കപ്പലിറങ്ങി" എന്ന പ്രയോഗം കോഴിക്കോട് പൊതുവേ അറിയപ്പെടുന്ന സ്ഥലനാമമായതു കൊണ്ടായിരിക്കാമെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. കാപാടിനെ സൂചിപ്പിക്കുന്നതു കൊണ്ട് ആ പ്രസ്താവനയിൽ തെറ്റില്ല താനും.

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി