മുടി വെട്ടുന്നതിന്റെ സു ഖവും ദു:ഖവും

മുടി വെട്ടുന്നതു ആവശ്യമാണെങ്കിലും അത് ഒരു ജോലി തന്നെയാണ്. മാസത്തിലൊരിക്കല്‍ ആ കര്‍മം ചെയ്തില്ലെങ്കില്‍ ഒരു അസൌകര്യം അസ്ക്യത തോന്നുന്നവര്‍ ധാരാളം. എവിടെയൊക്കെയോ ഒരു ചൊറിച്ചില്‍, അതുകൊണ്ടു ഈ കര്‍മ്മം ചെയ്യാതെ പറ്റുകയില്ല. പല കാലത്തും പലയിടങ്ങളിലും വച്ച് ഉണ്ടായ അനുഭവങ്ങള്‍ ഇതാ.

1. കുട്ടനാട്ടിലെ നാട്ടിന്‍പുറം(1950കള്‍)

പണ്ടൊക്കെ ഞങ്ങളുടെ വീട്ടില്‍ മുടിവെട്ടാന്‍ പതിവായി മാസത്തിലൊരിക്കല്‍ ഒരാള്‍ വരുമായിരുന്നു. എല്ലാവരും അയാളെ മൂപ്പര്‍ എന്ന് വിളിച്ചു. (ക്ഷമിക്കണം പാലക്കാട്ടുകാരുടെ മൂപ്പരല്ല, നാട്ടില്‍ മുടിവെട്ടുന്നവരെ ഇങ്ങനെയാണ് വിളിച്ചിരുന്നത്‌ ) വന്നാല്‍ എല്ലാവരുടെയും തലമുടി വെട്ടിയിരിക്കും. അച്ഛന്‍ ജോലി കഴിഞ്ഞു വീട്ടില്‍ ഉള്ള ദിവസം ആയിരിക്കും അയാള്‍ വരുക, ആദ്യം അച്ഛന്റെ തല അത് കഴിഞ്ഞു പ്രായം അനുസരിച്ച് ഓരോരുത്തരുടെ, അന്നും ഇന്നും ഞാന്‍ ഇടക്കുള്ളവനായത് കൊണ്ടു പ്രത്യേക പരിഗണനയോ അവഗണനയോ ഇല്ല. . മൂപ്പരുടെ ഒരു പക്ഷെ ദിവസങ്ങളായി നനക്കാത്ത മുണ്ടിന്റെയും വിയര്‍പ്പിന്റെയും നാറ്റവും സഹിച്ചു ചിലപ്പോള്‍ അയാളുടെ കാലിന്റെ രണ്ടിന്റെയും ഇടയില്‍ ബലം പ്രയോഗിച്ചു പിടിച്ചു ഇരുത്തിയാണ് മുടി വെട്ടുന്നത്. വല്ലാത്തൊരു ശിക്ഷയാണ് അത്. ഏതെങ്കിലും രീതിയില്‍ വികൃതി കാണിച്ചാല്‍ അച്ഛന്റെ അടി തീര്‍ച്ച, സ്വതവേ മുന്‍കോപിയായ അച്ഛന്‍ മുടി വെട്ടുന്ന ദിവസം കൂടുതല്‍ ദ്വേഷ്യം ഉള്ള ആളാകുമെന്നത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും ( ആണ്മക്കള്‍ ആറുപേര്‍ക്കും ) അറിയാം, അത് കൊണ്ടു മൂപ്പരുടെ നാറ്റം സഹിച്ചു മിണ്ടാതെ തല പണയം വെച്ച് ഇരുന്നു കൊടുക്കും. മൂപ്പര്‍ക്ക് പണമായി ഒന്നും കൊടുക്കുന്നതായി ഓര്‍മയില്ല, അരിയോ തേങ്ങയോ ആയിരിക്കും പ്രതിഫലം. എന്നാലും കൃത്യമായി അയാള്‍ വന്നു കൊണ്ടിരുന്നു. അയാള്‍ പോയി പിന്നീടൊരു ദിവസം അയാളുടെ ഭാര്യയും വരുമായിരുന്നു, അമ്മ മുടി വെട്ടിക്കുന്നതു കണ്ടിട്ടില്ല, എങ്കിലും .

2. എ സിയും നോണ്‍ എ സിയും വെട്ടല്‍ (1980കള്‍ മുതല്‍)

കാലം മാറി, അച്ഛനും മക്കളും കടയില്‍ പോയി മുടി വെട്ടു തുടങ്ങി, വീട്ടില്‍ വന്നു കൊണ്ടിരുന്ന മൂപ്പര്‍ മരിച്ചു, അടുത്ത തലമുറയിലെ ജോലിക്കാര്‍ കടയില്‍ വച്ച് ആണ് മുടി വെട്ടുന്നത് , അത് കൊണ്ടു. ഇന്നും പതിവ് അത് തന്നെ, വിവിധ തരം കട്ടിങ്ങും ( സ്റ്റെപ് , നേവി, മിലിട്ടറി തുടങ്ങിയവ ) ഷേവിങ്ങും തുടങ്ങി എന്ന് മാത്രം, ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും ബാര്‍ബര്‍ ഷാപ്പ് എസി യും നോണ്‍ എസി യും ഉണ്ട്, എസി യില്‍ ചാര്‍ജു കൂടുതല്‍ ആണ് , ചിലപ്പോള്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുകയും ചെയ്യും. ഞാന്‍ എസി യില്‍പോകാറില്ല, ഏതായാലും നമുക്ക് ആവശ്യമില്ലാത്ത മുടിയല്ലേ മുറിക്കുന്നത്, അതിനെന്തിനാ എ സി? പോരാഞ്ഞു ചെലവ് കൂടുതല്‍. ഇപ്പോള്‍ എസി യില്‍100രൂപാ കൊടുക്കുമ്പോള്‍ നോണ്‍ എസിയില്‍60-80കൊടുത്താല്‍ കാര്യം കഴിയും. ബാര്‍ബര്‍ഷാപ്പില്‍ എല്ലാം ഉള്ള മറ്റൊരു പ്രത്യേകത എല്ലായിടത്തും നല്ല ഉച്ചത്തില്‍ വച്ച തമിഴ് പാട്ടാണ്, പണ്ടാണെങ്കില്‍ സിലോണ്‍ റേഡിയോയുടെ ദൂരവാണി, പിന്നീട് വിവിധ് ഭാരതിയിലെ . ബാര്‍ബര്‍ മലയാളി ആണെങ്കിലും പാട്ട് മിക്കപ്പോഴും തമിഴ് ആയിരിക്കും, അതിന്റെ ഗുട്ടന്‍സ് ഇന്നും മനസിലായിട്ടില്ല, ഇപ്പോള്‍ ചിലയിടത് ടി വി യും കാണാറുണ്ടു, ചിത്രഗീതം ആയിരിക്കും എല്ലായ്പ്പോഴും കുറെ പഴയ സിനിമാ വാരികയും നാനയും ചിത്രഭൂമിയും മറ്റും. പഴയ കോപ്പി ആയിരിക്കും. മങ്കൊമ്പില്‍ നിന്ന് കോഴിക്കോട്ടെത്തിയിട്ടും വലിയ വ്യത്യാസം ഇല്ല, ചില ബാര്‍ബര്‍ ഷാപ്പിന്റെ പേരും പ്രത്യേകമാണ്, കോഴിക്കോട്ടു ഞാന്‍ പോയിരുന്ന ഒരു കടയുടെ പേര് : “ദൈവത്താന്‍”

3.മുടിവെട്ടല്‍ വിദേശത്തു.
Singapore Barbershop
വിദേശത്തു മുടി വെട്ടിച്ചത് അതിലും രസകരമാണ്. ആദ്യമായിട്ട് ആറുമാസത്തോളം ജീവിച്ച സിംഗപൂരില്‍ പത്തു ഡോളര്‍ ( അന്നത്തെ നിരക്കില്‍250രൂപ) ആയിരുന്നു ചാര്‍ജു. അതുകൊണ്ടു പൊതുവേ മുടി കുറഞ്ഞ ഞാന്‍ മാസാമാസം മുടി വെട്ടുന്നത് നിര്‍ത്തി രണ്ടു മാസത്തില്‍ ഒരിക്കലാക്കി പരിപാടി. ഓണത്തിനോ മറ്റോ നാട്ടില്‍ വന്നാല്‍ പരിപാടി ഇവിടെ തന്നെ മുപ്പതു രൂപയില്‍ നടത്തിയേ തിരിച്ചു പോകൂ.

4.മുടിവെട്ടലിനോടൊപ്പം കട്ടന്‍ ചായയും ടര്‍ക്കിയില്‍ (2002).


Tea served in Turkish Barbershop
ടര്‍ക്കിയില്‍ വെച്ചാണ് രസകരമായ അനുഭവം . അവിടെ ബാര്‍ബര്‍ ഷോപ്പില്‍ എത്തുന്ന എല്ലാവരെയും സ്വീകരിക്കുന്നത് ഒരു ചെറിയ സ്ഫടിക ഗ്ലാസില്‍ കട്ടന്‍ ചായയുമായാണ്. ഉള്ളിത്തൊലി പോലെ കനം കുറഞ്ഞ ഗ്ലാസ്. നമ്മുടെ കര്‍ണാടകയിലെ കാപ്പിയുടെ അത്രയേ ഉണ്ടാവൂ. സാധാരണ മുടി വെട്ടിക്കഴിഞ്ഞാല്‍ കുളിക്കാതെ വീട്ടില്‍ കയറ്റാത്ത അമ്മയുടെ വൃത്തി ഓര്‍ത്തപ്പോള്‍ ഇവിടെ മറ്റുള്ളവരുടെ മുടി അടുത്ത കസേരയില്‍ വെട്ടുമ്പോള്‍ അടുത്തിരുന്നു കട്ടന്‍ ചായ കുടിക്കുന്നതില്‍ അല്പം വൈക്ലബ്യം ഉണ്ടാകുന്നത് സ്വാഭാവികമല്ലേ? ടര്‍ക്കിയില്‍ എത്തി ഒരു മാസമേ ആയുള്ളൂ. ചൊറിച്ചില്‍ തീരെ സഹിക്കാതെ ബാര്‍ബര്‍ ഷാപ്പില്‍ കയറി. ഭാഷ തീരെ അറിയില്ല, സാധാരണ ടര്‍ക്കിഷ് ഭാഷയില്‍ സംസാരിക്കാന്‍ സഹായിക്കുന്ന ഒരു ഇങ്ങ്ലീഷ് ടര്‍ക്കിഷ് പുസ്തകവുമായാണ് കടയില്‍ കയറിയത്, കട്ടിങ്ങിനു പകരം മുട്ടയടിച്ചാല്‍ അടുത്ത ദിവസം ആള്മാറാട്ട ശ്രമത്തിനു കേസ് വരുമോ എന്ന് ഭയന്ന്. പരിചയമായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് ചിരിക്കാന്‍ കാരണമുണ്ടാക്കേണ്ട എന്നും കരുതി. ഏതായാലും കട്ടന്‍ ചായയും കുടിച്ചു മുടിക്കും തലയ്ക്കും വലിയ പരുക്കൊന്നും ഇല്ലാതെ തലയുമായി രക്ഷപ്പെട്ടു. താമസ സ്ഥലത്ത് എത്തിയപ്പോള്‍ ശ്രീമതിയുടെ പതിവ് കളിയാക്കല്‍ ഉണ്ടായെന്നു മാത്രം ( ഇതിനിടയില്‍ പറയട്ടെ അയാള്‍ക്ക്‌ നമ്മുടെ മുടി വെട്ടുന്നതിനോടു എപ്പോഴും എതൃപ്പാണ്. കാരണം എന്താണെന്ന് അറിയില്ല ).

കുട്ടികളുടെ അടുത്തു മധ്യവേനല്‍ അവധിക്കാലത്ത്‌ പോകുമ്പോള്‍ രണ്ടു മാസത്തെ വെക്കേഷന് ആയതുകൊണ്ട്  മുടി വെട്ടല്‍ വേണ്ടി വന്നിരുന്നില്ല. ഇപ്പോള്‍ അടുത്തൂണ്‍ പറ്റി വീട്ടില്‍ സ്വസ്ഥമായി ഇരിക്കുന്നതുകൊണ്ട് കുറച്ചു കൂടുതല്‍ നാള്‍ കുട്ടികളുടെ കൂടെ കഴിയാന്‍ തീരുമാനിച്ചു. അപ്പോഴാണ്‌ വീണ്ടും മുടി വെട്ടല്‍ എന്ന യജ്ഞത്തിനു സാഹസം വേണ്ടിവന്നത്. സ്കോട്ട്ലണ്ടില്‍ വച്ച് മകന്‍ ചോദിച്ചു എന്താ അച്ഛാ മുടി വെട്ടാനായി വരുന്നോ എന്ന്, ഞാന്‍ പറഞ്ഞു പത്തു പൌണ്ടിന് വെട്ടാന്‍ ഉള്ള മുടി ഒന്നും എനിക്ക് ഇല്ല, എന്നാദ്യം പറഞ്ഞു, പിന്നൊരിക്കല്‍ അതിനു വേണ്ടി പോയപ്പോള്‍ അവന്‍ പതിവായി പോകുന്ന ബാര്‍ബര്‍ വെക്കേഷനില്‍ പോയി എന്ന് നോട്ടീസ് കണ്ടു മടങ്ങിപ്പോന്നു.

5.സൂപ്പര്‍ കട്ട്‌ അമേരിക്കയില്‍.


Supercut USA
അമേരിക്കയില്‍ എത്തിയപ്പോള്‍ കുട്ടികള്‍ വീണ്ടും ഓര്‍മിപ്പിച്ചു, അച്ഛാ മുടി വെട്ടാന്‍ ആയി, ഇവിടെ വെച്ച് വെട്ടരുതോ ? ഏതായാലും അതും സാധിച്ചു മരുമകന്‍ മുടി വെട്ടാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ കൂടെ കൂടി. ഇവിടെയും അനുഭവം വേറെ തന്നെ. ബാര്‍ബര്‍ ഷോപ്പിന്റെ പേര്‍ “സൂപ്പര്കട്ട്‌”. അകത്തു കേറിയ ഉടനെ ഒരു മദാമ്മ രണ്ടു പേരുടെയും പേര്‍ കമ്പ്യൂട്ടറില്‍ കേറ്റി, ഒരു പതിനഞ്ചു മിനുട്ട് താമസം ഉണ്ടാവും എന്നറിയിച്ചു, ഭാഗ്യത്തിന് പാസ്സ്പോര്‍ട്ട്‌ ചോദിച്ചില്ല. കാത്തിരുന്നു, മൂന്ന് പേര്‍ ഉണ്ട് പണിക്കാര്‍, മൂന്നും സ്ത്രീകള്‍, രണ്ടു മദ്ധ്യവയസായ  തടിച്ചികളും ഒരു മെലിഞ്ഞ യുവതിയും. മദ്ധ്യവയസ്കകള്‍ ആണുങ്ങളുടെ മുടി വെട്ടുന്നു, ചെറുപ്പക്കാരി സ്ത്രീകളുടെയും. ഞങ്ങള്‍ കാത്തിരുന്നു, അതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍, കോളേജുകുമാരന്‍ ആണെന്ന് തോന്നുന്നു , മുടിവെട്ടി പുറത്തുവന്നു, അവന്റെ അമ്മ വിശദമായി പരിശോധിച്ചു ചില മാറ്റങ്ങള്‍ പറഞ്ഞു കൊടുത്തു വീണ്ടും അവനെ കസേരയില്‍ കയറ്റി. ഞങ്ങളുടെ മുറ വന്നപ്പോള്‍ ഞാന്‍ ആദ്യം കയറി. മദാമ്മയുടെ ചോദ്യം “ എത്ര നാളായി മുടി വെട്ടിയിട്ട്? ഞാന്‍ അല്പം ലജ്ജിച്ചു ചെറിയ കള്ളം പറഞ്ഞു “ രണ്ടു മാസം” എങ്ങനെ വെട്ടണം ? ഞാന്‍ പറഞ്ഞു സാധാരണ വശങ്ങളില്‍ മാത്രമേ മുടി എടുക്കാനുള്ളൂ, മുടി കുറവല്ലേ, തീരെ കുറക്കണ്ടാ എന്ന്, സാധാരണ പറയുന്നത് പോലെ പറഞ്ഞു. മെഷീന്‍ ഇടാതെ മെല്ലെ കത്രിക കൊണ്ടു തന്നെ അവര്‍ വൃത്തിയായി വെട്ടി, പുറകില്‍ കണ്ണാടി കാണിച്ചു ശരിയായോ എന്ന് ചോദിച്ചു, അല്പം വ്യത്യാസം വരുത്താന്‍ പറഞ്ഞു, സന്തോഷ പൂര്‍വ്വം അതും ചെയ്തു. ഞാന്‍ ഇരുന്നു അല്‍പസമയം കഴിഞ്ഞു തുടങ്ങിയ മകന്‍ മുടി വെട്ടി കഴിഞ്ഞു പണവും കൊടുത്തു കാത്തിരിക്കുകയാണ്, അപ്പോള്‍. ചാര്‍ജു എത്രയെന്നറിയണോ? ഡോളര്‍15.95 ( 1000രൂപ ഇന്നത്തെ നിരക്കില്‍ - Reduction rate ).മാത്രം. പൈസ കൊടുത്താലെന്താ നല്ല മര്യാദയുള്ള പെരുമാറ്റം, തിരക്കുണ്ട്, എന്നാലും യാതൊരു ധൃതിയും ഇല്ലാതെ അവര്‍ അവരുടെ ജോലി ചെയ്യുന്നു, മദാമ്മയ്ക്ക് നന്ദിയും പറഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ പതിവ് പോലെ ശ്രീമതിയുടെ ചോദ്യം “എവിടാ നിങ്ങള്‍ മുടി വെട്ടിയത്, അറിയുന്നില്ലല്ലോ ? എനിക്കല്ലേ അറിയൂ അതിന്റെ സുഖം. അടുത്ത ചോദ്യം ആരാണ് വെട്ടിയത്, ആണോ പെണ്ണോ അത് മാത്രം പ്രതീക്ഷിച്ചില്ല, ഒരു സുന്ദരിയായ സ്ത്രീ ആണെന്ന് പറഞ്ഞാലോ എന്ന് ചിന്തിച്ചു, എന്നാലും വിശേഷണം ഒഴിവാക്കി, ചുമ്മാതല്ല ഓടി പോയത് , ചെവിയുടെ മുകളില്‍ മുടി നിന്നാലുള്ള ചൊറിച്ചില്‍കുറെ ദിവസമായി അനുഭവിക്കുന്നു, ഇന്നെങ്കിലും അത് കുറയുമല്ലോ എന്ന് കരുതി ഞാന്‍ കുളിക്കാന്‍ കയറി.

Ref: Images from Google


Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി