മഹാപണ്ഡിതനെ ഉപദേശിച്ച ഇറച്ചിവെട്ടുകാരന്‍ (മഹാഭാരതത്തില്‍ നിന്നൊരു കഥ )

മഹാഭാരതത്തിലെ വനപര്‍വത്തില്‍ നിന്നൊരു  കഥയാണിത്. മഹാഭാരതത്തിലെ  18 അദ്ധ്യായങ്ങളില്‍ മൂന്നാമത്തെതാണ്  വനപര്‍വം . അതില്‍ കൌശികന്‍  എന്ന  ഒരു മഹാ പണ്ഡിതനെ  കുറിച്ചു പറയുന്നു. കൌശികന്‍ തന്‍റെ വീടും നാടും വിട്ടു കൂടുതല്‍  അറിവു  നേടുവാന്‍ ഏറ്റവും  നല്ല ഗുരുക്കന്‍മാരെ  അടുത്തു തന്നെ പോയി വിദ്യ  അഭ്യസിച്ചു.  മിക്കവാറും  എല്ലാം  പഠിച്ചു  കഴിഞ്ഞു   എന്നു തോന്നിയപ്പോള്‍  ഒരു ദിവസം  അദ്ദേഹം  ഭിക്ഷക്കായി  ഇറങ്ങി. അതിനു മുമ്പായി   ഒരു വലിയ  ആല്‍ വൃക്ഷത്തിന്‍റെ  തണലില്‍  നിന്ന് താന്‍  പഠിച്ച  ചില  ശ്ലോകങ്ങള്‍   ഉരുവിട്ടുതുടങ്ങി.എന്നാല്‍  ഇതു  തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം ആ മരത്തിന്‍റെ  മുകളിലെത്തെ  ശാഖയില്‍ ഇരുന്ന ഒരു കൊക്കു അറിയാതെ ഇട്ട കാഷ്ടം  അദ്ദേഹത്തിന്‍റെ  തലയില്‍  തന്നെ  പതിച്ചു.  ക്രുദ്ധനായ അദ്ദേഹം ആ പാവം പക്ഷിയെ  ക്രോധത്തൊടെ  നോക്കി. അദ്ദേഹത്തിന്‍റെ  കോപാഗ്നിയുടെ  തീഷ്ണതയില്‍  ആ പക്ഷി വെന്തു ചാരമായി.  തന്‍റെ  അസാമാന്യ പ്രവൃത്തിയില്‍   സന്തുഷ്ടനായി.

തുടര്‍ന്ന്  അദ്ദേഹം  അടുത്തുള്ള  ഗ്രാമത്തിലേക്ക് ഭിക്ഷ  യാചിക്കാന്‍ ഇറങ്ങി. ആദ്യം കണ്ട  വീട്ടില്‍  തന്നെ  ഭിക്ഷാം  ദേഹി  ഭിക്ഷാം  ദേഹി എന്നു  വിളിച്ചു   പറഞ്ഞു.  വീടിന്‍റെ  ഉള്ളില്‍ നിന്ന്  ഒരു സ്ത്രീ ശബ്ദം പറഞ്ഞു  അല്‍പ്പം   കാത്തു  നില്‍ക്കണേ . എതാണ്ട് 15   മിനിട്ടു കഴിഞ്ഞ്   ഒരു  സ്ത്രീ  ഇറങ്ങി വന്നു  ,പാത്രത്തില്‍  ഭിക്ഷയുമായി. അക്ഷമനായി നിന്ന  കൌശികന്‍  അവരെ  അല്‍പ്പം  ദ്വേഷ്യത്തില്‍  നോക്കി. അവര്‍   കൂസലൊന്നും ഇല്ലാതെ  അയാളെ  വന്ദിച്ച  ശേഷം  പറഞ്ഞു.   മഹാത്മന്‍  , താങ്കള്‍  വിചാരിച്ചോ ഞാനും  താങ്കള്‍ കോപാഗ്നിയില്‍ ചാരമാക്കിയ  കൊക്കിനെ പോലെ ആണെന്ന്. ശരീരം  തളര്‍ന്നു ശയ്യാവലംബിയായ  എന്‍റെ  ഭര്‍ത്താവിന്  ഞാന്‍  ഭക്ഷണം  കൊടുക്കുകയായിരുന്നു. അതുകൊണ്ടാണ്  ഞാന്‍  വൈകിയത്. അങ്ങ്   ഒരുപാടു കാര്യങ്ങള്‍ പഠിച്ചു എങ്കിലും ധര്‍മ്മം എന്നാല്‍ എന്താണെന്ന് അങ്ങക്കു അറിയില്ല  എന്നു തോന്നുന്നു. ഞാന്‍  അല്‍പ്പം തിരക്കിലാണ്. താങ്കള്‍ക്ക് കൂടുതല്‍   കാര്യങ്ങള്‍ അറിയണമെങ്കില്‍   ആ  ചന്തയ്ക്കടുത്തുള്ള  മര്യാദക്കാരനായ  ഇറച്ചി വെട്ടുകാരന്‍റെ  അടുത്തു ചെല്ലൂ. . കൌശികന്‍  വിചാരിച്ചുഇത്രമാത്രം  പഠിച്ച  എനിക്കു  ഈ  ഇറച്ചി വെട്ടുകാരനില്‍ നിന്ന്   എന്തു  പഠിക്കാനാണ്. ഏതായാലും  പോയി നോക്കുക  തന്നെ.

അദ്ദേഹം ഇറച്ചി വെട്ടുകാരന്‍റെ   കടയില്‍  എത്തി. അവിടെ അല്‍പ്പം തിരക്കായിരുന്നു.  തിരക്കു തീര്‍ന്നപ്പൊള്‍  അയാള്‍ , പറഞ്ഞു  ക്ഷമിക്കണം  മഹാത്മാവെ, ഇവര്‍ എല്ലാം   ഇവിടെ  നിന്ന്   സ്ഥിരമായി മാംസം  വാങ്ങുന്നവരാണ്. അവര്‍ക്ക്  ഉച്ച  ഭക്ഷണത്തിന്‍റെ കൂടെ  കഴിക്കാനുള്ള  മാംസം വൈകിക്കാന്‍ പാടില്ല, അതുകൊണ്ടാണ്  ഞാന്‍  താങ്കളെ  ശ്രദ്ധിക്കാതിരുന്നത്, ക്ഷമിക്കണം. ആ വീട്ടിലെ നല്ലവരായ സ്ത്രീ  അല്ലേ താങ്കളെ  ഇങ്ങോട്ട്   വരാന്‍  പറഞ്ഞത്.  താങ്കള്‍   അങ്ങയുടെ  കോപാഗ്നിയില്‍  ഒരു   പക്ഷിയെ ഭസ്മം ആക്കി  എന്നു  തോന്നുന്നല്ലൊ..

കൌശികന്‍ വീണ്ടും അത്ഭുതപ്പെട്ടു. താങ്കള്‍   എങ്ങനെ  അക്കാര്യം  അറിഞ്ഞു. അയാള്‍ പറഞ്ഞു ഞാന്‍ വെറുതെ  ഊഹിച്ചതാണ്. എന്നാലും എന്‍റെ  ഊഹം തെറ്റാറില്ല, ശരിയല്ലേ? താങ്കള്‍   ആസനസ്ഥനാകൂ. ഞാന്‍ ഇപ്പൊള്‍ വരാം    അയാള്‍   അകത്തു പോയി തന്‍റെ  വൃദ്ധരായ  മാതാ പിതാക്കള്‍ക്ക്  എന്തെങ്കിലും  ആവശ്യമുണ്ടോ എന്നു  നോക്കി തിരിച്ചു വന്നു.

കൌശികന്‍  അയാളോട് ചോദിച്ചു  ശരി  സുഹൃത്തേ , ഇനി  പറയൂ  എന്താണ്  ധര്‍മ്മം ?

ഇറച്ചി വെട്ടുകാരന്‍  പറഞ്ഞു. ധര്‍മ്മം പാലിക്കുക  എന്നതില്‍   രണ്ട്  കാര്യങ്ങള്‍  ആണ്  ഉള്ളത്. ഒന്നു നമ്മുടെ മനസ്സില്‍ ഉണ്ടാകുന്ന ദുഷിച്ച  വികാരങ്ങളെ  അകറ്റി നിര്‍ത്തുക. അതായത് കോപം, ആര്‍ത്തി, അസൂയ, വിദ്വേഷം, അമിതമായ  കാമം, അസത്യം  പറയുക ഇവയൊക്കെ  നിയന്ത്രിക്കുക എന്നതാണ്  ഒന്നാമത്തെ  കാര്യം . രണ്ടാമത്തേത് കഴിവതും മറ്റുള്ളവരുമായി ഇടപെടുമ്പൊള്‍  മര്യാദ, സ്നേഹം, അനുകമ്പ, എന്നീ സ്വഭാവങ്ങള്‍   വളര്‍ത്തുക, കഴിവുള്ളതു പോലെ  മറ്റുള്ളവരെ  സഹായിക്കുക, കയ്യില്‍ ഉള്ളതു പോലെ മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ ശ്റമിക്കുക. അസത്യം   പറയാതിരിക്കുക എന്നിവയാണ്  രണ്ടാമത്തെ കാര്യം.

ഇറച്ചി കടക്കാരന്‍ തുടര്‍ന്നു: താങ്കള്‍ക്ക്   ഞാന്‍  ചില കാര്യങ്ങള്‍   ഉപദേശിച്ചാല്‍   മുഷിയുമൊ?

കൌശികന്‍: ഇല്ല, പറഞ്ഞു  കൊള്ളൂ.

താങ്കള്‍ താങ്കളുടെ വിജ്ഞാനദാഹം  പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി വൃദ്ധരും രോഗികളുമായ മാതാപിതാക്കളെ സംരക്ഷിക്കാതെ അവരെ  ഉപേക്ഷിച്ചു  പൊയില്ലേ? താങ്കള്‍   വീട്ടില്‍ പൊയി സ്നേഹ പൂര്‍വം അവരെ  സംരക്ഷിക്കൂ. അവനവന്‍റെ   കടമകള്‍  നിര്‍വഹിക്കാതെ   പോകുന്നവര്‍ അവരുടെ ധര്‍മ്മത്തില്‍ നിന്നു  വ്യതിചലിക്കുന്നു. താങ്കള്‍ മാതാപിതാക്കളെ വേണ്ടതു പോലെ ശൂശ്രൂഷിച്ചു സം രക്ഷിച്ചാല്‍ താങ്കള്‍ ധര്‍മ്മത്തിന്‍റെ  പാതയിലാകും. അതു   താങ്കളെ  നല്ല  വഴിക്കു  നയിക്കും , താങ്കളുടെ  കോപവും ദ്വേഷവും എല്ലാം നിയന്ത്രിക്കാന്‍ കഴിയും.  താങ്കള്‍ക്ക്  ശരിയായ  ആത്മീയശാന്തിയും സന്തോഷവും  ലഭിക്കുകയും ചെയ്യും.

കൌശികന്‍   ഓറ്മ്മിച്ചു. താന്‍   വൃദ്ധമാതാക്കളെ  തനിച്ചാക്കി  പഠിക്കാന്‍ പുറപ്പെട്ടപ്പോള്‍  തന്‍റെ  അമ്മ അയാള്‍ക്കേറ്റവും  ഇഷ്ടപ്പെട്ട  ഭക്ഷണം  ഉണ്ടാക്കി  തന്നതും  അച്ഛന്‍  തനിക്ക്  ഗുരുവിനു സമ്മാനിക്കാന്‍ ഏറ്റവും  ശ്രേഷ്ടമായ  വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടു  വന്നതും അയാള്‍  വേദനാപൂര്‍വം സ്മരിച്ചു.

(ഇന്നത്തെ  ന്യൂ  ഇന്ത്യന്‍  എക്സ്പ്രെസ്സില്‍   വന്ന  ഒരു ലേഖനത്തിന്‍റെ  സ്വതന്ത്രാനുവാദം) (മഹാഭാരതത്തില്‍  നിന്നൊരു  കഥ )


 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി