രാജസൂയം കഥകളി കോഴിക്കോട്ടു
ധർമ്മപുത്രർ ശ്രീകൃഷ്ണന്റെ നിറ്ദേശപ്രകാരം അശ്വമേധത്തിനു മുന്നോടിയായി രാജസൂയം യാഗം ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ ഇതിനു തടസ്സം ഉണ്ടാക്കാൻ സാധ്യതയുള്ള രണ്ടു പേരെ ഉള്ളൂ. ഒന്നു മഗധ രാജാവായ ജരാസന്ധൻ, മറ്റൊരാൾ സ്വന്തം ബന്ധുവെങ്കിലും കൃഷ്ണനെ ബദ്ധശത്രുവായി കരുതുന്ന ചേദി രാജാവായ ശിശുപാലനും. രണ്ടു പേരെയും സാധാരണ യോദ്ധാക്കൾക്കു വധിക്കാൻ കഴിയാത്ത വിധം വരങ്ങളും ലഭിച്ചിട്ടുണ്ടു. രാജസൂയം കഥകളിയിൽ പ്രധാനമായും ജരാസന്ധന്റെയും ശിശുപാലന്റെയും വധമാണു ചിത്രീകരിച്ചിരിക്കുന്നതു.
കഴിഞ്ഞ മാസം കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിലെ ഒരു ദിവസം കഥകളി രാജസൂയം ആയിരുന്നു. നെല്ലിയോടു വാസുദേവൻ നമ്പൂതിരിയുടെ ജരാസന്ധനും കലാമണ്ഡലം ബാലസുബ്രമണ്യന്റെ ശിശുപാലനും പ്രധാന വേഷങ്ങൾ.
ജരാസന്ധന്റെ പൂറ്വകഥ:
മഗധ രാജ്യത്തിലെ അജയ്യനായ രാജാവായിരുന്നു ജരാസന്ധൻ. ശക്തിയിലും യുദ്ധവ്വെര്യത്തിലും അതുല്യനായ ജരാസന്ധനെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു. സ്വന്തം കീർത്തി വറ്ദ്ധിക്കുണ്ടെങ്കിലും തനിക്കു അനന്തരാവകാശി ആയി ഒരു പുത്രനോ പൌത്രനോ ഇല്ലാത്തതു വിഷമമായി. സുഹ്രുത്തു ബാണാസുരന്റെ ഉപദേശം അനുസരിച്ചു തന്റെ രണ്ടു പുത്രിമാരെ മഥുര രാജാവു കംസനു വിവാഹം കഴിച്ചു കൊടുക്കുന്നു. മഥുരാപുരിയുടെ സംരക്ഷണത്തിനും തന്റെ സേനയെയും ജരാസന്ധൻ കംസനു വിട്ടുകൊടുത്തു. ശ്രീകൃഷ്ണൻ കംസനെ വധിച്ചതിൽ ജരാസന്ധനുണ്ടായ പക സ്വാഭാവികമാണല്ലോ. തന്റെ രണ്ടു പുത്രിമാരെയും വിധവകളാക്കിയ ശ്രീകൃഷ്ണനെ മഥുരയിൽ വാഴിക്കുകയില്ല എന്നു തീരുമാനിച്ചു നിരന്തരമായി മഥുരാ രാജ്യവുമായി ജരാസന്ധൻ യുദ്ധം ചെയ്തു, ഒന്നല്ല, പതിനേഴു തവണ. ജരാസന്ധന്റെ ആക്രമണം തുടറ്ന്നു കൊണ്ടിരുന്നപ്പോൾ ശ്രീകൃഷ്ണൻ ഒരു ദ്വീപായ ദ്വാരകയിലേക്കു യാദവരാജ്യത്തിന്റെ തലസ്ഥാനം മാറ്റി. അതുകൊണ്ടു തൽക്കാലം ജരാസന്ധന്റെ ആക്രമണത്തിനു വിരാമം ആയി. ജനനാൽ തന്നെ രണ്ടു ശരീര ഭാഗങ്ങളെ യോജിപ്പിച്ചു ഒന്നാക്കിയ ജരാസന്ധനെ എത്രമാത്രം കഷണങ്ങളായി മുറിച്ചാലും ആ ഭാഗങ്ങൾ നിമിഷങ്ങൾക്കകം കൂട്ടി ചേർന്നു പൂറ്വസ്ഥിതിയിലാകും മരണം സംഭവിക്കുകയില്ല എന്ന വരാനുഗ്രഹവും ജരാസന്ധന്റെ അഹംകാരത്തിനു പിന്നിൽ ഉണ്ടായിരുന്നു. ദ്വന്ദ്വ യുദ്ധത്തിൽ മാത്രമേ താൻ വധിക്കപ്പെടുകയുള്ളൂ എന്നും വരം വാങ്ങിയിരുന്നു.
രാജസൂയം കഥകളി : ഭാഗം ഒന്നു.
അറ്ജുനനും ഭീമനും ശ്രീകൃഷ്ണനും മൂന്നു ബ്രാഹ്മണരുടെ വേഷത്തിൽ ജരാസന്ധന്റെ രാജസഭയിൽ എത്തുന്നു. കറ്ണനെപ്പൊലെ ധർമിഷ്ടനായ ജരാസന്ധൻ സഹായം തേടി വന്ന ബ്രാഹ്മണരെ യഥാവിധി സ്വീകരിച്ചു സൽകരിച്ചിരുത്തി എന്താണു ആഗമനോദ്ദേശം എന്നു ആരായുന്നു. എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളൂ എന്നു പറയുന്നു. എന്നാൽ തങ്ങൾ ആവശ്യപ്പെടുന്നതു തരുമെന്നു ഉറപ്പുണ്ടെങ്കിൽ മാത്രമേ പറയൂ എന്നു ബ്രാഹ്മണർ. അങ്ങിനെ തന്നെ എന്നു സത്യം ചെയ്ത ജരാസന്ധനോടു ‘ദ്വന്ദ്വയുദ്ധം’ ആണു ബ്രാഹ്മണർ ആവശ്യപ്പെടുന്നതു. പ്രായാധിക്യം ഉണ്ടെങ്കിലും ബ്രാഹ്മണരോടു ദ്വന്ദയുദ്ധമോ എന്നു ചിരിച്ചു തള്ളുന്ന ജരാസന്ധന്റെ മുന്നിൽ, ഭീമനും അറ്ജുനനും ശ്രീകൃഷ്ണനും ശരിയായ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. ഭീമനുമായി ദ്വന്ദയുദ്ധം തുടങ്ങി, ദിവസങ്ങൾ ആഴ്ചകളായി, 27 ദിവസം കഴിഞ്ഞിട്ടും ആരും ജയിക്കുന്നില്ല. ജരാസന്ധന്റെ ശരീരം രണ്ടായി പലപ്രാവശ്യം കീറിയിട്ടിട്ടും അവ കൂട്ടിച്ചേറ്ന്നു പൂറ്വരൂപത്തിൽ ആകുന്നു. ക്ഷീണിതനായ ഭീമൻ ഭഗവാന്റെ സഹായം തേടുന്നു. വറ്ധിത വീര്യത്തോടേ പോരാടുന്ന ജരാസന്ധന്റെ ശരീരഭാഗങ്ങൾ രണ്ടൂ കഷണമാക്കി ഇടതു ഭാഗം വലതുവശത്തേക്കും വലതുഭാഗം ഇടതു വശത്തേക്കും മാറ്റിയിടാൻ ഒരു ചുള്ളിക്കമ്പു രണ്ടാക്കി ഒടിച്ചു വിപരീത ദിശയിൽ മാറ്റിയിട്ടു കാണിച്ചു കൊടുക്കുന്നു ശ്രീകൃഷ്ണൻ കാണിച്ചു കൊടുക്കുന്നു.വിപരീത ദിശയിൽ മുറിച്ചു മാറ്റിയിട്ട ശരീര ഭാഗങ്ങൾ കൂട്ടിച്ചേരാഞ്ഞതു മൂലം ജരാസന്ധൻ വധിക്കപ്പെടുന്നു
നെല്ലിയോടന്റെ ചുവന്ന താടിയുടെ പുറപ്പാടോടെ തുടങ്ങുന്നു കഥകളി. ബ്രാഹ്മണരുടേ ആഗമനവും ജരാസന്ധന്റെ കുശലാന്വേഷണങ്ങളും ആയി തുടങ്ങുന്ന ആദ്യ രംഗത്തിന്റെ അവസാനം ദ്വന്ദ്വ യുദ്ധ വാഗ്ദാനം കിട്ടിയപ്പോൾ ബ്രാഹ്മണർ സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.
രണ്ടാം രംഗത്തിൽ ജരാസന്ധൻ ദ്വന്ദ്വയുദ്ധത്തിനു കൂട്ടത്തിൽ ബലവാനെന്നു തോന്നുന്ന ഭീമനെ തന്നെ തെരഞ്ഞെടുക്കുന്നു. ദ്വന്ദയുദ്ധം തുടരുന്നു, അവസാനം ശ്രീകൃഷ്ണന്റെ അവസരോചിതമായ ഉപദേശത്തോടെ ഭീമൻ ജരാസന്ധനെ വധിക്കുന്നു
രാജസൂയം കഥകളി : ഭാഗം രണ്ടു.
രണ്ടാമത്തെ ഭാഗം അവതരിപ്പിച്ചതു ശിശുപാലവധം ആണു. സാക്ഷാൽ ശ്രീകൃഷ്ണന്റെ പിതാവായ വസുദേവന്റെ സഹോദരീപുത്രനായിരുന്നു ശിശുപാലൻ. എന്നാൽ ഭഗവാന്റെ സ്വന്തം കൈ കൊണ്ടു മഹാഭാരത യുദ്ധത്തിൽ വധിക്കപ്പെടുന്ന ഒരേ ഒരാൾ എന്ന പ്രത്യേകതയും ശിശുപാലനുള്ളതാണല്ലൊ.
ശിശുപാലന്റെ പൂറ്വകഥ.
മഹാഭാരത കഥയിൽ ശിശുപാലൻ ജനിക്കുന്നതു മൂന്നു കണ്ണും നാലു കയ്യും ആയിട്ടാണു. മാതാപിതാക്കൾ ഈ വികൃതരൂപത്തെ ഉപേക്ഷിക്കാൻ തുടങ്ങിയപ്പോൾ ഒരു അശരീരി ഉണ്ടായി, അതിനു സമയം ആയില്ല എന്നും അടുത്തു തന്നെ ഒരാൾ ഈ കുഞ്ഞിനെ മടിയിൽ ഇരുത്തുമ്പോൾ അവന്റെ അധിക അവയവ ഭാഗങ്ങൾ ഇല്ലാതാകുമെന്നും എന്നാൽ ഈ ആളാൽ തന്നെ ഇവൻ കൊല്ലപ്പെടുമെന്നും ആയിരുന്നു അശരീരി.കൃഷ്ണൻ ഈ കുട്ടിയെ സ്വന്തം മടിയിൽ ഇരുത്തിയപ്പോൾ കുട്ടിയുടെ മൂന്നം കണ്ണും രണ്ടു കയ്യും ഇല്ലാതായി ഒരു സാധാരണ ബാലനായി മാറി. എന്നാൽ അശരീരി വചനം ഓറ്മ വന്ന അമ്മ, കൃഷ്ണന്റെ അച്ഛന്റെ സഹോദരി ദയക്കഭ്യർത്ഥിക്കുന്നു. താൻ അവനു സ്വയം നന്നാകാൻ നൂടു പ്രാവശ്യം മാപ്പു നൽകുമെന്നും, നൂറ്റൊന്നാമത്തെ തവണ ഉണ്ടായാൽ അവന്റെ മരണം നിശ്ചയമാണെന്നും അവറ്ക്കു ഉറപ്പു കൊടുക്കുന്നു, ഭഗവാൻ. കംസനെ ഗുരുവായി കണ്ട ശിശുപാലൻ കംസനെ വധിച്ച കൃഷ്ണനു മാപ്പു കൊടുത്തില്ല. പോരാഞ്ഞു താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന രുഗ്മിണിയെ അവളുടെ പ്രാറ്ത്ഥന കേട്ടു ശ്രീകൃഷ്ണൻ തേരിലേറ്റി കൊണ്ടു പോയി വിവാഹം കഴിച്ചതും വൈരാഗ്യം വർദ്ധിപ്പിച്ചു. രുഗ്മിണീയുടെ സഹോദരൻ രുഗ്മി ശിശുപാലനു സുഹൃത്തായും ഭവിച്ചു. നേരിൽ കണ്ട അവസരങ്ങളിൽ എല്ലാം ശിശുപാലൻ ശ്രീകൃഷ്ണനേ പരസ്യ്മായി നിന്ദിച്ചു കൊണ്ടേയിരുന്നു. ശിശുപാലൻ ( നരസിംഹ്ഹാവതാരത്താൽ കൊല്ലപ്പെട്ട ഹിരണ്യ കശിപുവിന്റെയും, രാവണന്റെയും മറ്റും പുനർജന്മം ആണെന്നും വിഷ്ണു പുരാണത്തിൽ ഉണ്ടത്രേ. റെഫ്: വിക്കിപ്പീഡിയ)
ശിശുപാല വധം
കലാമണ്ഡലം ബാലസുബ്രമണ്യന്റെ ശിശുപാലൻ (കത്തി വേഷം) പുറപ്പാടോടെ ആണു കഥകളി തുടങ്ങുന്നതു. തുടറ്ന്നുള്ള രംഗത്തിൽ ധറ്മപുത്രർ രാജസൂയയാഗത്തിൽ പ്രധാന പുരുഷനായി ശ്രീകൃഷ്ണനെ അവരോധിക്കുന്നു. സാധാരണ ദേവന്മാറ്ക്കു മാത്രം കൊടുക്കുന്ന ഈ സ്ഥാനം സാക്ഷാൽ അവതാരമായ ഭഗവാനു തന്നെ ധർമപുത്രർ നൽകിയതു സ്വാഭാവികം തന്നെ. എന്നാൽ യാഗത്തിനു ക്ഷണിക്കപ്പെട്ട ശിശുപാലൻ ഈ കാഴ്ച കണ്ടു പാണ്ഡവരോടു കയർക്കുന്നു. കൃഷ്ണനെ നിന്ദിക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി വിവരിക്കുന്നൂ, കാലികളെ മേയ്ച്ചു നടന്ന ഇവനോ യജ്ഞ്ഞ വീതം, ഇവനല്ലേ സ്വന്തം മുലപ്പാലു നൽകാൻ വന്ന പൂതനയെ കൊന്നതു, രുഗ്മിണിയെ മോഷ്ടിച്ചു കൊണ്ടു പോയതു, സ്വന്തം സഹോദരി സുഭദ്രയെ മോഷ്ടിക്കാൻ അർജുനനു കൂട്ടു നിന്നതു എന്നിങ്ങനെ ഓരോന്നായി വിവരിക്കുന്നു നിന്ദിക്കുന്നു. താൻ തന്റെ പിതൃസഹോദരിയ്ക്കു കൊടുത്ത വാക്കു പാലിക്കാൻ സമയമായി എന്നു കണ്ട ഭഗവാൻ, നൂറാമത്തെ നിന്ദ വരെ ക്ഷമയോടെ കേട്ടു. നൂറ്റൊന്നാമത്തേതു കേട്ടതോടെ തന്റെ സുദറ്ശനചക്രം ഉപയോഗിച്ചു ശിശുപാലനെ വധിക്കുന്നു.
ഈ വിഡിയോകളും കാണുക :
http://www.youtube.com/watch?v=6E4hUYvwN5g
http://www.youtube.com/watch?v=GKqze9dVc88
http://www.youtube.com/watch?v=BzdW4Te6z2w
Comments