കുട്ടനാട്ടിലെ നായന്മാരുടെ കഥ - 1


കേരളത്തിലെ, പ്രത്യേകിച്ചും കുട്ടനാട്ടിലെ നായന്മാര്‍ പൊതുവേ രാജാക്കന്മാരുടെ പടയാളികള്‍ ആയാണ് അറിയപ്പെട്ടിരുന്നതു. ‘നായര്‍’ എന്ന പേര്‍ പടയാളികള്‍ എന്നര്ത്ഥം വരുന്ന ‘ നായകര്‍’ എന്നതില്‍ നിന്നാണെ ന്നും അതല്ല സര്പ്പദേവതകളെ ആരാധിച്ചിരുന്ന ‘നാഗന്‍’ മാരില്‍ നിന്നാണെന്നും രണ്ടു പക്ഷമുണ്ട്. ഏതായാലും പൊതുവേ ഇവര്‍ രാജാക്കന്മാരുടെ പടയാളികള്‍ ആയിരുന്നു, കുട്ടനാടിന്റെ സിംഹ ഭാഗവും അമ്പലപ്പുഴ തലസ്ഥാനമായ ചെമ്പകശ്ശേരി രാജാവിന്റെ അധീനതയില്‍ ആയിരുന്നുവല്ലോ, മാര്ത്താണ്ഡവര്മ്മ തിരുവിതാംകൂര്‍ മുഴുവന്‍ യുദ്ധം ചെയ്തു കീഴടക്കുന്നത്‌ വരെ. രാജാവിന്റെ കീഴില്‍ യുദ്ധം ജയിച്ചു ഓരോ യുദ്ധം ജയിക്കുമ്പോഴും പടനായകന്മാര്ക്ക് ഓരോ സ്ഥാനപ്പേരും ധാരാളം വസ്തു വകകളും പതിച്ചു കൊടുത്തിരുന്നു. അങ്ങനെ പടനായകന്മാര്ക്ക് കൊടുത്ത സ്ഥാനപ്പേരുകളായി രുന്നു, പണിക്കര്‍, കൈമള്‍, കുറുപ്പ് തുടങ്ങിയവ. 

പണ്ടത്തെ നായര്‍ സ്ത്രീകള്‍ അരയ്ക്കു മുകളില്‍ വസത്രം ധരിക്കുകയില്ലായിരുന്നു, ക്രമേണ രണ്ടാം മുണ്ടും ബ്ലൌസും മറ്റും പ്രചാരത്തില്‍ വന്നു. ഇന്നും പഴയ അമ്മമാര്‍ ഒന്നരയും മുണ്ടും ധരിക്കുന്നു. മുണ്ടിനുള്ളില്‍ വീതി കൂടിയ തോര്ത്ത് ഉപയോഗിച്ചു അടിവസ്ത്രം ധരിക്കുന്നു. ഒരു പ്രത്യേ ക രീതിയില്‍ ഉടുക്കുന്ന രീതിയെ ‘താറുടുക്കുക’ എന്നാണു പറഞ്ഞിരുന്നത് പുരുഷന്മാരും ആദ്യമാദ്യം മുണ്ടും കൌപീനവും (കോണകം ) മാത്രമേ ഉടുത്തിരുന്നുള്ളൂ , പിന്നീട് തോളത്തു ഒരു തോര്ത്ത് കൂടിയായി, ഷര്ട്ടുകള്‍ വളരെ പിന്നീടാണ് പ്രചാരത്തില്‍ വന്നത്, 

മരുമക്കത്തായം

ഇന്ന് സ്ത്രീകള്ക്ക് സമുദായത്തില്‍ പുരുഷന്മാരെ പ്പോലെ തുല്യമായ അവകാശങ്ങള്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ വരെ കേസുകള്‍ നടന്നു കൊണ്ടിരി ക്കുന്നു. പുരുഷ സന്താനങ്ങള്‍ക്കൊപ്പം സ്വത്തവകാശം കൃസ്ത്യന്‍ സ്ത്രീകള്ക്കും ഉണ്ടാവണമെന്നു കോടതി ഉത്തരവായി. അന്യായമായ വിവാഹ മോചനത്തിനെതി രെയും മറ്റും കേസു കള്‍ ഭരണ ഘടനാ ബെഞ്ചിലേക്ക് മാറ്റിയിരിക്കു ന്നു . “ന:സ്ത്രീ സ്വാതന്ത്ര്യമര്ഹതി“ എന്ന് വേദങ്ങളില്‍ പോലും എഴുതി വച്ചിരുന്നു. 

എന്നാല്‍ ഏതാണ്ട് നൂറു വര്ഷങ്ങള്ക്കു മുമ്പ് മുതല്‍ കേരളത്തില്‍ നായന്മാരുടെ ഇടയില്‍ അനന്തരാവ കാശികള്ക്ക് സ്വത്ത് വിഭജിക്കുന്നതിനു ‘മരുമക്ക ത്തായം’ എന്ന സമ്പ്രദായം നിലവിലിരുന്നു. സ്ത്രീയാണ് കുടുംബത്തിന്റെ അടിസ്ഥാനം, ഐശ്വര്യം എന്ന് നായര്‍ കുടുംബങ്ങളില്‍ അംഗീ്കരിക്കപ്പെട്ടിരുന്നു.. നായര്‍ സ്ത്രീകള്‍ വിവാഹം കഴിഞ്ഞാലും അവര വരുടെ വീട്ടില്‍ തന്നെ ആയിരിക്കും താമസിക്കുക. ഭര്ത്താക്കന്മാര്‍ അവരുടെ വീട്ടിലും. അവര്‍ സ്ത്രീകളുടെ വീട്ടിലേക്കു വരുകയാണ് പതിവ്. ഇതിനു സംബന്ധത്തിന് പോകുക എന്നാണു പറയുക. മിക്കവാറും വിവാഹബന്ധം അതെ ഗ്രാമത്തിലെ കുടുംബങ്ങളില്‍ നിന്ന് തന്നെയായിരുന്നു പതിവ്. അതു കൊണ്ടു അത്ര ദൂരെയല്ലാത്ത ഭാര്യവീട്ടിലേക്കു സ്വന്തം വീട്ടില്‍ നിന്ന് അത്താഴം കഴിച്ചു ഓലച്ചൂട്ടും കത്തിച്ചു ഭര്ത്താക്കന്മാര് 'അരക്കാതം' നടന്നു പോയിരുന്നു എന്ന് കേട്ടിട്ടുണ്ട്. 

കുടുംബഭരണം വീട്ടിലെ മൂത്ത അമ്മാവനാണ് (കാരണവര്‍) നടത്തുന്നത്. പ്രായത്തില്‍ മൂത്തവരാ ണെങ്കിലും അല്ലെങ്കിലും സഹോദരിമാരും (ഓപ്പോള്‍) അനന്തിരവന്മാരും അമ്മാവന്റെ ആജ്ഞ അനുസരി ച്ചാണ് ജീവിക്കേണ്ടിയിരുന്നത്. എങ്കിലും പ്രധാന കാര്യങ്ങളില്‍ സ്ത്രീകളുടെ അഭിപ്രായത്തിനും അര്‍ഹമായ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. കൂടുതല്‍ അവകാശം സ്ത്രീകള്ക്കായിരുന്നു. ഉദാഹരണത്തിനു കുടുംബ സ്വത്ത് വീതം വെക്കുമ്പോള്‍ സ്ത്രീകള്ക്കും അവരുടെ മക്കള്ക്കും ഓരോ വീതം കിട്ടും. എന്നാല്‍ പുരുഷന്മാര്ക്ക് അവരുടേതായ ഒരു വീതം മാത്രമേ കിട്ടൂ. അമ്മാവന്റെ ഭാര്യയും അവരുടെ വീട്ടില്‍ തന്നെയായിരിക്കും താമസി ക്കുന്നത്.അമ്മാവന്മാരുടെ ആജ്ഞ കല്ലേല്‍ പിളര്ക്കും എന്ന് കേട്ടിട്ടുണ്ട്. അനന്തി രവന്മാര്‍ അത് അനുസരിച്ച് കൊള്ളണം. ചില സ്വാര്ത്ഥ തല്പരരായ അമ്മാവന്മാര്‍ തറവാട്ടില്‍ നിന്ന് പണവും മറ്റും സ്വന്തം വീട്ടിലേക്കു കടത്തിക്കൊണ്ടു പോകുന്നു എന്ന പരാതിയും വിപ്ലവകാരികളായ അനന്തിരവന്മാര്‍ അതിനു അപൂര്വ്വം എതിര് പറഞ്ഞതും കേട്ടിട്ടുണ്ട്. ( എം ടി വാസുദേവന്‍ നായരുടെ 'നാലുകെട്ട്' എന്ന നോവല്‍ ).

പല നായര്‍ കുടുംബങ്ങളിലും നമ്പൂതിരിമാര്‍ക്കു സംബന്ധം ഉണ്ടായിരുന്നു. നമ്പൂതിരിമാരുടെ ഇടയില്‍ അവരുടെ സ്വന്തം ജാതിയില്‍ നിന്ന് ഏറ്റവും മൂത്തയാള്‍ മാത്രമെ വിവാഹം കഴിക്കണമെന്നു നിര്ബന്ധം (വേളികഴിക്കുക) ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്ക്ക് ഇളയവര്ക്കു നായര്‍ സ്ത്രീകളെയും വേണമെങ്കില്‍ വിവാഹം കഴിക്കാം. പക്ഷെ നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുകയോ അവരുടെ വീട്ടില്‍ സ്ഥിരമായി താമസിക്കുകയോ പതിവില്ലായിരുന്നു. മിക്കവാറും അടുത്തുള്ള ക്ഷേത്ര ത്തിലെ പൂജാരി ആയിരിക്കും ഇവര്‍. അവിടെ നിന്ന് കിട്ടുന്ന ചോറും പായസവും മാത്രം കഴിച്ചു ജീവി ക്കുന്നവരും ഉണ്ടായിരുന്നു. 

തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്ഷാവര്ഷം മുറ ജപത്തിനു വടക്ക് നിന്നും വരുന്ന നമ്പൂതിരിമാര്‍ ഒരു ദിവസം ഏതെങ്കിലും നായര്‍ തറവാട്ടില്‍ താമസിച്ചു ഒരൊറ്റ ദിവസം മാത്രം അവി ടത്തെ യൌവനയുക്തകളായ സ്ത്രീകളെ വിവാഹം കഴിച്ചു സഹശയനം കഴിഞ്ഞു സ്ഥലം വിട്ട കഥകളും ഉണ്ട്, പ്രസിദ്ധ സാഹിത്യകാരനായ വി കെ എന്‍ തന്റെ ‘മഞ്ചല്‍’ എന്ന നോവലില്‍ ഇത്തരം നമ്പൂതിരി മാരുടെ സ്ത്രീലമ്പടത്വം വിവരിച്ചിട്ടുണ്ട്. യൌവ്വനയുക്തകളും സുന്ദരികളും ആയ നായര്‍ യുവതികളെ കണ്ടാല്‍ അവരെ എങ്ങനെയും പ്രാപിക്കാന്‍ ജ്യോത്സ്യം അനുസരിച്ച് “ ഇന്ന് ഒരു കുട്ടിയുണ്ടായാല്‍ അവനു രാജയോഗം ഉണ്ടാവും ബഹു കേമനാവും” എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു നായര്‍ കാരണവരെ സമ്മതിപ്പിച്ചു എട്ടും പൊട്ടും തിരിയാത്ത പെണ്കുട്ടിക്കു രാത്രി പുടവ കൊടുത്തു ബാന്ധവം തുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഒരു പക്ഷെ ഇങ്ങനെ ഒരൊറ്റ ദിവസത്തെ വൈവാഹിക ജീവിതം കൊണ്ടു ഒരു കുട്ടിയുണ്ടായാല്‍ ആ കുട്ടി ഒരു പക്ഷെ തന്റെ പിതാവിനെ ഒരിക്കല്‍ പോലും കാണാന്‍ പോലും കഴിയാത്ത അവസരങ്ങളും ചിലപ്പോള്‍ ഉണ്ടായിരുന്നു. മരിക്കുന്നത് വരെ “നേരമ്പോ ക്കിന് മുട്ട് വരരുതേ” എന്ന് ആഗ്രഹിക്കുന്നു വിഷയാ സക്തര്‍. വി കെ എന്‍ ഇവരെ കണക്കറ്റു പരിഹസി ച്ചിട്ടുണ്ട് ആ പുസ്തകത്തില്‍. 

എന്റെ അമ്മയുടെ അച്ഛന്‍ ഒരു ബ്രാഹ്മണനായിരുന്നു, തമിഴ് ബ്രാഹ്മണന്‍. അദ്ദേഹത്തിനു തമിഴ് നാട്ടില്‍ ഭാര്യയും ഒരു മകനും ഉണ്ടായിരുന്നു എന്ന് കേട്ടിരുന്നു. ഒരിക്കല്‍ ആ മകന്‍ ഞങ്ങളുടെ അമ്മയെയും മറ്റും കാണാന്‍ വന്നതായി ഓര്മ്മയുണ്ട്.. എന്റെ പത്നിയുടെ അച്ഛന്റെ അച്ഛന്‍ ഒരു നമ്പൂതിരിയായിരുന്നു. അദ്ദേഹം സ്വന്തം ജാതിയില്‍ നിന്ന് വിവാഹം കഴിച്ചിരുന്നില്ല. താമസം നായര്‍ തറവാട്ടില്‍ തന്നെ ഒരു ചായിപ്പില്‍ ആയിരുന്നു, ഭക്ഷണം സ്വന്തമായി പാകം ചെയ്തു കഴിക്കും. മങ്കൊമ്പ് ക്ഷേത്രത്തിലെ പൂജ കഴി



ഞ്ഞു കൊണ്ടു വരുന്ന പടച്ചോറും പായസവും മാത്രം ചിലപ്പോള്‍ കഴിച്ചു ജീവിക്കുമായിരുന്നു. ഒരു ചെറു വള്ളത്തില്‍ അപ്പുപ്പന്‍ ക്ഷേത്രത്തിലേക്ക് തനിയെ തുഴഞ്ഞു പോകുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. (തുടരും)

ചില വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും അവലംബം : Wikkipedia, Google Images

Comments

Reji Vijayan said…
വളരെ അധികം informative... 👍

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി