കുട്ടനാട്ടിലെ നായന്മാരുടെ കഥ - 3


മരണാനന്തര കര്മ്മങ്ങളും പുലയും വാലായ്മ്മയും 

നായര്‍ കുടുംബങ്ങളില്‍ ആരെങ്കിലും വാര്ദ്ധക്യം കൊണ്ടോ അസുഖം മൂലമോ മരിച്ചാല്‍ മിക്കവാറും എല്ലാ ബന്ധുക്കളും അവിടെ വന്നു മരിക്കാന്‍ കിടക്കുന്നയാളിനെ കണ്ടു ഗംഗാജലം വായില്‍ തുള്ളി ഒഴിച്ച് കൊടുക്കുന്നു. ഇന്നത്തെ പ്പോലെ മൂക്കിലും വായിലും മറ്റു ഭാഗങ്ങളിലും കുഴലുകള്‍ കയറ്റി ഐ സി യു വിലെ ഭീകര മരണം തീരെ ഉണ്ടായിരുന്നില്ല. പ്രായമായവര്ക്കു അവര്ക്ക് പ്രിയമുള്ളവരേ കണ്ടു കൊണ്ടു സ്വച്ഛ ന്ദമൃത്യു വരിക്കാന്‍ കഴിഞ്ഞിരുന്നു. മരിച്ചു കഴിഞ്ഞാല്‍ ശവശരീരം തറയില്‍ കിടത്തി ചുറ്റും ഭസ്മം കൊണ്ടു ചുറ്റും വരയിട്ടു നിലവിളക്ക് കത്തിച്ചു വെക്കുന്നു. കുട്ടികള്‍ രാമനാമം ജപിക്കുന്നു. മുതിര്ന്നവര്‍ ഭാഗവതം ഉച്ചത്തില്‍ വായിക്കും. സംസ്കരിക്കാന്‍ ശരീരം കുളിപ്പിക്കാന്‍ കൊണ്ടു പോകുന്നതു വരെ ഇത് തുടരും. ശവശരീരം ചീഞ്ഞു നാറാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ സംസ്കരിക്കും, 12-16 മണിക്കൂറിനകം തന്നെ മോര്ച്ചറിയില്‍ വെക്കുന്ന പതിവേ ഇല്ല, വിഡിയോ എടുക്കലും മറ്റും തീരെ ഇല്ല. നായ ന്മാര്ക്ക് പൊതുശ്മശാനം ഉള്ളതായി കേട്ടിട്ടില്ല, അതുകൊണ്ടു തന്നെ അവരവരുടെ വീട്ടില്‍ തന്നെ യാണ് സംസ്കരിക്കുക, ചെറിയ കുട്ടികളെ ഒഴിച്ച് മിക്ക വരെയും അഗ്നിയില്‍ ദഹിപ്പിക്കുകയാണ് പതിവ്.മറ്റു രീതിയെ അപേക്ഷിച്ച് ആരോഗ്യകരമായ രീതി തന്നെ.. അ്ഗ്നി എല്ലാം ശുദ്ധീക രിക്കുന്നു എന്നല്ലെ വിശ്വാസം. 

ദഹിപ്പിക്കാന്‍ വേണ്ടി പച്ചമാവിന്റെ വിറകു വീട്ടിലെ മാവില്‍ നിന്ന് തന്നെ ഉണ്ടാക്കും., ചാണക വരളി ( പരന്ന ആകൃതിയില്‍ ഉണക്കി വച്ച പശുവിന്‍ ചാണകം ) ഉണങ്ങിയ തൊണ്ടു, ചകിരി, തെങ്ങിന്റെ കൊതുമ്പു, ചിരട്ട ഇവ വീട്ടില്‍ നിന്ന് തന്നെയോ ഇല്ലെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ നിന്ന് വിലയ്ക്ക് വാങ്ങിക്കൊണ്ടോ വരും. ചെറിയ കുഴിയുണ്ടാക്കി ചുറ്റും ചെങ്കല്ലുകള്‍ വച്ച് ശരീരം കിടത്തുന്നു. പരേതന്റെ (പരേതയുടെ) മക്കളും കൊച്ചുമക്കളും എല്ലാവരും പുതിയ തോര്ത്തുടു ത്ത്‌ പുഴയിലോ തോട്ടിലോ മുങ്ങി വന്നു മാവിന്റെ ചെറിയ ചുള്ളിയില്‍ ഉടുത്ത വസ്ത്രത്തിന്റെ നൂല്‍ കോര്ത്ത് ‌ കൊള്ളിയിടുന്നു. മാവിന്റെ ചുള്ളിയോടൊപ്പം എള്ള് പൂവ് ഉണക്കലരി എന്നിവയും ശവശരീരത്തില്‍ ആദരപൂര്വ്വം സമര്പ്പി്ക്കന്നു. മക്കളില്‍ മൂത്തയാള്‍ (പുരുഷന്മാര്) മണ്ണ് കൊണ്ടുള്ള കുടത്തില്‍ വെള്ളം നിറച്ചു തലയില്‍ വച്ച് കൊണ്ടു മൂന്ന് പ്രാവശ്യം പ്രദക്ഷിണം വയ്ക്കുന്നു. ഓരോ പ്രദക്ഷിണം കഴിയുമ്പോഴും കാര്മ്മികന്‍ കുടത്തില്‍ അരിവാള്‍ കൊണ്ടു ഒന്ന് കൊത്തുന്നു. വെള്ളം കുടത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നു. മൂന്നാമത്തെ പ്രദക്ഷിണത്തി ന്റെ അവസാനം കുടം തെക്കോട്ട് (പുറകോട്ടു) മറിക്കുന്നു. കുടം താഴെ വീഴുന്ന രീതി അനുസരിച്ച് പരേതാത്മാവിന് ആത്മശാന്തി കിട്ടുമോ എന്നൊക്കെ ആള്ക്കാര്‍ പ്രവചിക്കുന്നു. 

അഞ്ചാം ദിവസം സഞ്ചയനം നടത്തുന്നു. അതിനു മുമ്പ് എല്ലാ ബന്ധുക്കളെയും വിവരം അറിയിച്ചി രിക്കും, സഞ്ചയനത്തിന്റെ അന്നേ ദിവസം ചിതയില്‍ നിന്ന് അസ്ഥിക്കഷണങ്ങള്‍ പെറുക്കി, ശുദ്ധമായ ജലത്തിലും പാലിലും എണ്ണയിലും മറ്റും കഴുകി ഒരു ചെറിയ കുട ത്തില്‍ സൂക്ഷിക്കുന്നു. ഇത് സ്ഥാപിച്ച അസ്ഥിത്ത റയില്‍ സന്ധ്യക്ക്‌ വിളക്ക് തെളിയിക്കുന്ന സമയത്ത് അസ്ഥിത്തറയിലും വിളക്കു വെക്കണം. സഞ്ചയ നത്തിന്റെ അടുത്ത ദിവസം മുതല്‍ പത്തു ദിവസം ബലി ഇടുന്നു. പതിനഞ്ചാം ദിവസം പതിനഞ്ചു ഉരുളകള്‍ ഉണ്ടാക്കും, പതിനാറാം ദിവസം അടിയന്തി രവും പതിനെഴാം ദിവസം ചാത്തനൂട്ടു എന്നൊരു ചടങ്ങുണ്ട്. അന്നേ ദിവസം ക്ഷണിക്കപ്പെട്ട ഒരാളിനു സമൃദ്ധമായ ഭക്ഷണവും പുതിയ വസ്ത്രങ്ങളും പണ വും മറ്റും കൊടുത്തു സന്തോഷിപ്പിച്ചു യാത്രയാക്കുന്നു. പരേതാത്മാവിന്റെ നിത്യശാന്തിക്ക് ഇതെല്ലാം ആവശ്യ മാണെന്ന് വിശ്വസിക്കുന്നു. 

കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ 16 ദിവസം ദു:ഖം ആചരിക്കണം എന്നാണു നിയമം. ഈ ദിവസ ങ്ങളില്‍ അവര്‍ ക്ഷേത്രത്തില്‍ കയറുകയോ മംഗള കര്മ്മങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യാന്‍ പാടില്ല. ഈ സമയത്ത് അവര്ക്ക് പുലയാണെന്ന് പറയുന്നു. പതിനേെഴാം ദിവസം പുല കുളിച്ച ശേഷം മാത്രമേ ക്ഷേത്രത്തില്‍ കയറാന്‍ പാടുള്ളൂ. കുടുംബത്തില്‍ സ്ത്രീകള്‍ പ്രസവിച്ചാലും ഇങ്ങനെ ക്ഷേത്രത്തില്‍ കയറാന്‍ പാടില്ല. ആ സമയം വാലായ്മ്മ ആണെന്ന് പറയുന്നു. പുലയും വാലായ്മ്മയും ഒക്കെ അമ്മമാര്‍ വഴിയുള്ള ബന്ധുക്കള്ക്ക് മാത്രമേ ഉള്ളൂ എന്നതും ഒരു വിരോധാഭാസം തന്നെ.

അടുത്ത കാലത്ത് എല്ലാവരും സമയം ലാഭി ക്കാന്‍ പത്താം ദിവസമോ അതിനു മുമ്പോ കര്മ്മങ്ങള്‍ അവസാനിപ്പിക്കുന്നു. അസ്ഥി നദിയിലോ കടലിലോ നിക്ഷേപിച്ചു കഴിഞ്ഞാല്‍ വര്ഷത്തില്‍ ഒരിക്കല്‍ പരേതന്റെ ജന്മനാളില്‍ മാത്രം ബലിയിടുന്നു. കര്‍ക്കിടകവാവിന് മരിച്ചു പോയ എല്ലാവര്ക്കും വേണ്ടി ഒരുമിച്ചു ബലിയിടുക ഇന്ന് കണ്ടുവരുന്നു. പണ്ടു കാലത്ത് ശവസംസ്കാര ചടങ്ങുകള്ക്കും ബലിയിടല്‍ ചടങ്ങിനും മാരാര്‍ എന്ന ജാതിയില്‍ പെട്ടവരായിരുന്നു സഹായിച്ചിരുന്നത്. പതിനാറിനും പതിനേഴിനും ബ്രാഹ്ഹ്മണരായ ഇളയത് എന്ന ജാതിക്കാരെയാണ് ക്ഷണിച്ചു കൊണ്ടു വന്നിരുന്നത്. ക്ഷേത്രത്തിന്റെ തന്ത്രിമാരെ പോലെ ഇതിനു വേണ്ടി സ്ഥിരമായി ചില കുടുംബങ്ങളിലെ ആള്ക്കാര്‍ സഹായി ക്കുമായിരുന്നു. 

അടുത്ത കാലത്ത് നായര്‍ സര്വീസ് സൊസൈറ്റിയുടെ കരയോഗങ്ങള്‍ പ്രബലമായുള്ള സ്ഥല ങ്ങളില്‍ കരയോഗത്തിന്റെ ഭാരവാഹികള്‍ ശവസംസ്കാര ത്തിനും തുടര്ന്നുള്ള ബലിയിടല്‍ ചടങ്ങുകള്ക്കും സഹായിക്കുന്നു. സംസ്കാര ദിവസത്തെ ചിലവുകള്‍ മുഴുവന്‍ കരയോഗത്തില്‍ നിന്ന് വഹിക്കും. പരേതന്റെ ബന്ധുക്കളും ചാര്ച്ചക്കാരും സുഹൃത്തുക്കളും ശവ ശരീരത്തില്‍ ബഹുമാന സൂചകമായി ‘കച്ചയിടുക’ എന്ന ഒരു ചടങ്ങുണ്ട്. ചുവന്ന പട്ടു ശവ ശരീരത്തില്‍ അര്പ്പി്ക്കുകയാണ് ചെയ്യുന്നത്.പലപ്പോഴും ഒരേ കച്ച തന്നെ വെള്ളം തളിച്ച് ശുദ്ധമാക്കി വീണ്ടും വീണ്ടും അര്പ്പിക്കുന്നു. ഈ കച്ചയിടുന്നതിനു ഒരു നിശ്ചിത തുക അമ്പ്തോ നൂറോ രൂപ കരയോഗത്തില്‍ ഏല്പ്പി ക്കുന്നു. പ്രമാണിമാരായ ആരെങ്കിലും മരിച്ചാല്‍ ഈ കച്ചയിടലില്‍ നിന്ന് തന്നെ നല്ലൊരു തുക കരയോഗ ത്തിന് വരുമാനം ആയി കിട്ടും. ഇതിന്റെ കൂടെ തന്നെ ചിലപ്പോള്‍ ചുടല കാവലിരിക്കുന്നവര്ക്കു മദ്യം അനുപേക്ഷണീയമായി വരുന്നുണ്ട്. അപൂര്വ്വം സ്ഥലങ്ങളില്‍ മദ്യപാനം കഴിഞ്ഞു മദ്യ ലഹരിയില്‍ ചുടല നൃത്തം പോലും ആടുന്നതും അത്ര ആശാസ്യ മായി തോന്നുന്നില്ല. .

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി