ഡൈവിംഗ് ബെല്ലും ചിത്രശലഭങ്ങളും

വളരെ അസാധാരണമായ ഒരു  സംഭവം അടിസ്ഥാനമാക്കി നിര്‍മിച്ച ഒരു ഫ്രെഞ്ച് ചിത്രമാണിത്. 2007 ല്‍ ജൂലിയന്‍ സ്നാബേല്‍ (Jooliyan Snabel) സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആസ്പദം  ജീന്‍ ബോബി ഡോമിനിക് എന്ന 43  വയസ്സുകാരന്റെ ജീവിതമാണ്. 1998 ഡിസംബര്‍ 8 നു ഉണ്ടായ ഒരു മസ്തിഷ്ക സ്ട്രോക്കില്‍ അയാള്‍  കോമയില്‍ ആകുന്നു. കഴുത്തു മുതല്‍ പാദം വരെ തളര്‍ന്നു പോയ അയാളുടെ ഒരു കണ്ണും കുത്തിക്കെട്ടി അടയ്ക്കേണ്ടി വരുന്നു. സംസാര ശേഷി തീരെ ഇല്ലെങ്കിലും അയാളുടെ ബുദ്ധിക്കും ഓര്മ ശക്തിക്കും യാതൊരു തകരാറും ഇല്ലായിരുന്നു.   ലോക്ക്ഡ് ഇന്‍ സിണ്ട്രോം എന്നാണു ഈ അവസ്ഥക്ക് പറയുക. ഒരു കണ്ണിന്റെ ചലനശേഷി മാത്രം  ഉള്ള അയാള്‍ക്ക് ആശുപത്രിയില്‍ ന്യൂറോളജിസ്റ്റ് വിദഗ്ദ്ധ ചികിത്സ നിര്‍ദേശിക്കുന്നു. മറ്റുള്ളവരുമായി ആശയവിനിമയത്തിന് ആരോഗ്യമുള്ള കണ്ണിന്റെ ഇമ വെട്ടുന്നതില്‍ കൂടി  ഒരു പ്രത്യേക ഭാഷയില്‍ ആശയ വിനിമയം ചെയ്യാനുള്ള പരിശീലനം അയാള്‍ക്ക്‌ നല്‍കുവാന്‍ ശബ്ദ ചികിത്സ നല്‍കുന്ന നര്‍സ് സഹായിക്കുന്നു. അങ്ങനെ അയാള്‍ പുറം ലോകവുമായി ബന്ധപ്പെട്ടു അയാളുടെ ജീവിത കഥ അവതരിപ്പിക്കുന്നു. സംവിധായകന്‍ ജൂലിയന്‍ ഷാനബേല്‍ . തിരക്കഥ റൊണാള്‍ഡ് ഹാര്‍വുഡ്. അഭിനേതാക്കള്‍ ബോബിയായി മാത്യു അമാല്‍രിക്ക്. കാനെ ഫിലിം ഫെസ്റ്റിവലിലും സുവര്‍ണ  ഗ്ലോബ്,  ബാഫ്ട, സീസര്‍, അകാഡെമി അവാര്‍ഡുകളും നേടിയിട്ടുണ്ട് ഈ ചിത്രം.


കഥാസാരം

ചിത്രം തുടങ്ങുന്നത് ബോബി കോമയില്‍ നിന്ന് മൂന്നാഴ്ച കഴിഞ്ഞു  ഫ്രാന്‍സിലെ ഒരു ആശുപത്രിയില്‍ വച്ച്  ഉണരുന്നതോടെയാണ്. വളരെ വിശദമായ പരിശോധനക്ക് ശേഷം  അയാളുടെ അവസ്ഥ എന്താണെന്ന് ന്യൂറോളജിസ്റ്റ്  അയാളെ പറഞ്ഞു മനസിലാക്കുന്നു, ചുറ്റും നടക്കുന്നത് കാണാം, ഓര്മ ശക്തിയ്ക്കും ബുദ്ധിക്കും തകരാറൊന്നും ഇല്ല, പക്ഷെ കഴുത്തിന്‌ താഴെ ഉള്ള എല്ലാ അവയവങ്ങളും പ്രവര്‍ത്തനരഹിതമാണ്, സംസാരിക്കാന്‍ വയ്യ എങ്കിലും ആരെങ്കിലും പറയുന്നത് കേള്‍ക്കാം. ഒരു കണ്ണ് ജലാംശം ഇല്ലാതെ ഇന്‍ഫെക്ഷന്‍ വരാതിരിക്കുവാന്‍ അടക്കേണ്ടിയിരിക്കുന്നു. മറ്റേ കണ്ണ് പ്രവര്‍ത്തിക്കുന്നു. ഇത്രയെല്ലാം അയാളെ പറഞ്ഞു മാനസ്സിലാക്കുന്നു.  അയാള്‍ സംസാരിക്കുന്നതായി അയാള്‍ക്ക്‌ തോന്നുന്നു. എന്നാല്‍ അയാള്‍ പറയുന്നതൊന്നും  അയാള്‍ക്ക് കാണാന്‍ കഴിയുന്നവര്‍ക്ക് പോലും  കേള്‍ക്കാന്‍ കഴിയുന്നില്ല. പ്രേക്ഷകര്‍ക്ക്‌ അയാളുടെ ചിന്തകള്‍ ( through subtitles  ) എഴുതി കാണിക്കുന്നത് വഴി  അറിയാന്‍  കഴിയുന്നു.   


ഒരു ശബ്ദരോഗ വിദഗ്ദ്ധയും ഫിസിയോ തെറാപ്പിസ്റ്റും  അയാളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ സഹായിക്കുന്നു. സംസാരിക്കാന്‍ കഴിയാത്ത ബോബിയെ ആശയ വിനിമയത്തിന് ഒരു പ്രത്യേക ഭാഷാ സംവിധാനം അവര്‍ വികസിപ്പിച്ചെടുത്തു പരിശീലിപ്പിക്കുന്നു. ഇമ വെട്ടുന്നസ്തിന്റെ എണ്ണവും അക്ഷരമാലയുമായി  ആയി ബന്ധിപ്പിച്ചു അയാള്‍ക്ക്‌ പുറം ലോകത്തേക്കുള്ള ആശയ വിനിമയം സാധിക്കുന്നു. ക്രമേണ അയാളുടെ ജീവിതകഥയുടെ ചുരുളഴിയുന്നു. ബോബിയെ അങ്ങനെ പ്രേക്ഷകര്‍ക്ക്‌ പുറത്തു നിന്ന് കാണാന്‍ കഴിയുന്നു. അയാളുടെ ജീവിതത്തിലെ കഴിഞ്ഞു പോയ സംഭവങ്ങളും അറിയാന്‍ കഴിയുന്നു. കാമുകിയുമായി ലൂര്‍ദ് മാതാവിനെ മനസില്ലാതെ കാമുകിയുടെ നിരബന്ധത്തിനു വഴങ്ങി സന്ദര്‍ശിക്കാന്‍ പോയതും സമുദ്രവും പര്‍വതങ്ങളും ബീച്ചുകളും കണ്ടു നടന്നു കാഴ്ചകള്‍ കണ്ടു  തന്റെ ശബ്ദചികിത്സ  നടത്തുന്ന സുന്ദരിയുമായി ലൈംഗിക വേഴ്ച നടത്തുന്നത് വരെ അയാള്‍ ഭാവനയില്‍ കാണുന്നു.


ഫ്രെഞ്ച് മാസികയായ എല്ലിയുടെ എഡിറ്റര്‍ ആയിരുന്നു ബോബി. ആ മാസികക്ക് വേണ്ടി ഒരു പുസ്തകം എഴുതുവാന്‍ അയാള്‍ കരാര്‍ ഒപ്പിട്ടിരുന്നു. പ്രസിദ്ധമായ പഴയ നോവല്‍ ‘മോണ്ടിക്രിസ്സ്റ്റൊയിലെ പ്രഭു സ്ത്രീകളുടെ വീക്ഷണത്തില്‍’ എന്ന പേരില്‍ നോവലിന്റെ പുനരാഖ്യാനം ആയാണ് അത് ഉദ്ദേശിച്ചിരുന്നത് . എന്നാല്‍ തന്റെ ജീവിത കഥ തന്നെ എഴുതാന്‍ അയാള്‍ തീരുമാനിക്കുന്നു. പ്രസാധകര്‍ അയച്ച ഒരു സ്ത്രീയ്ക്ക്   അയാള്‍ കഥ പ്രത്യേക ഭാഷയില്‍ പുസ്തകത്തിലെ വരികള്‍ പറഞ്ഞു കൊടുക്കുന്നു.

കഥയില്‍ തന്റെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുന്നു. തന്റെ ശരീരത്തിനകത്തു സ്വയം കുടുങ്ങിക്കിടക്കുന്ന അനുഭവം , പഴയ മാതൃകയിലുള്ള ഒരു ഡൈവിംഗ് സ്യുട്ടില്‍ ഭാരം കൂടിയ ഹെല്മെറ്റും  ധരിച്ചു  കടലിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് പോലെയുള്ള അനുഭവം. എന്നാല്‍ മറ്റുള്ളവര്‍ അയാളുടെ ആത്മാവിനെ ഒരു  ചിത്രശലഭമായി കാണുന്നു. സ്ട്രോക്ക് വരുന്നതിനു മുമ്പ് അയാളുടെ ജീവിതത്തില്‍ ഉണ്ടായ സന്തോഷകരവും അല്ലാത്തതുമായ  സംഭവങ്ങള്‍ അയാള്‍ ഓര്‍മ്മിക്കുന്നു. വിവാഹം കഴിക്കാതെ തന്നെ അയാളുടെ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ സ്ത്രീ, അയാളുടെ മൂന്ന് കുട്ടികള്‍, അയാളുടെ സ്നേഹനിധിയായ അച്ഛന്‍ ഇവരോടൊപ്പം  കഴിയുന്ന സന്തോഷകരമായ നാളുകളും തന്റെ കാമുകിയുമായി ലൂര്‍ദ് മാതാവിനെ കാണാന്‍ പോയതും അയാളുടെ സുഹൃത്തുക്കളുമായി ഉള്ള ജീവിതവും എല്ലാം അയാള്‍ വിശദീകരിക്കുന്നു,മുറിയില്‍ നിന്ന് പുറത്തുകടക്കാന്‍ പോലും വയ്യാത്ത 92 വയസ്സായ തന്റെ അച്ഛന് മുഖക്ഷൌരം ചെയ്തു കൊടുക്കുന്നതും അവര്‍ തമ്മില്‍ ഉണ്ടാകുന്ന സംഭാഷണവും എല്ലാം അയാള്‍ വിശദമായി ചിത്രീകരിക്കുന്നു.തന്റെ ഇപ്പോഴത്തെ ജീവിതത്തിനു സമാനമായി ബെയ്റൂട്ടില്‍ ഏകാന്ത തടവില്‍ ആയ  ഒരു സുഹൃത്തിന്റെ അനുഭവം അയാള്‍ അനുസ്മരിക്കുന്നു, അയാള്‍ ഒരു വിധത്തില്‍ പുസ്തകം പൂര്‍ത്തിയാക്കുന്നു , പുസ്തകം പ്രസിദ്ധീകരിക്കുന്നു. നിരൂപകരുടെ പ്രശംസ അയാള്‍ വായിച്ചു കേള്‍ക്കുന്നു. പക്ഷെ ന്യൂമോണീയാ ബാധിച്ചു പത്തു ദിവസം കഴിഞ്ഞു അയാള്‍ മരിക്കുന്നു. ചിത്രം തീരുംപോള്‍ കാണിക്കുന്നതു ഹിമനദികള്‍ (ഗ്ലേസിയര്‍ ) പൊട്ടിക്കുന്നത്തിന്റെ പശ്ചാത്തലമാണ്. സെപ്റ്റംബര്‍ 11 നു അമേരിക്കയില്‍ നടന്ന  ലോകട്രേഡ് സെന്റര്‍ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് അന്തിമാഭിവാദ്യം അര്പിച്ചു കൊണ്ടു ജോ സട്ട്രുമ്മര്‍  എന്ന പാട്ടുകാരന്‍ പാടിയ  പാട്ടാണ്  പശ്ചാത്തലത്തില്‍

.Reference : Wikipedia 
 Images  from Google images 

Comments

ഒരു പുതിയ അറിവ്, പുതിയ ചിത്രം
സമ്മാനിച്ചതിന്ന് നന്ദി

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി